രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ ഇടിവ്; കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മ വെളിപ്പെടുത്തുന്ന കണക്കുകളെന്ന് കോണ്‍ഗ്രസ്
by Jaihind News Bureau
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ ഇടിവ്. 2020 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം 3.1 ശതമാനമാണ് ജിഡിപിയുടെ വളര്‍ച്ച. ലോക് ഡൗണ് സാഹചര്യം സ്വാധീനിക്കാത്ത മാസത്തെ കണക്കുകളാണ് പുറത്തുവന്നത്. കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മയുടെ തെളിവാണ് ജിഡിപിയുടെ പതനം തെളിയിക്കുന്നത് എന്ന് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം പ്രതികരിച്ചു.
11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചാ നിരക്കാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. അഞ്ചു ശതമാനം വളര്‍ച്ചാനിരക്ക് പ്രവചിക്കപ്പെട്ട നിലയില്‍ നിന്നാണ് ഈ പതനം. മൂന്നാം പാദത്തില്‍ 4.1 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. 2018-19 വര്‍ഷം ഇതേ കാലയളവില്‍ 5.7 ശതമാനമായിരുന്നു രാജ്യത്തെ വളര്‍ച്ചാനിരക്ക്.
മോദി സർക്കാരിന്‍റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ സമ്പത്ത് വ്യവസ്ഥക്ക് ഗുണകരം അല്ല എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ കാലം ഈ കണക്കെടുപ്പിനെ കാര്യമായി സ്വാധീനിക്കുന്നില്ല എന്നത് തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു. മാര്‍ച്ച് 25 മുതലാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്. അതായത് 91 ദിവസത്തെ പാദത്തിൽ ഏഴു ദിവസം മാത്രമാണ് ലോക്ക്ഡൗണ്‍ കാലം ഉള്‍പ്പെട്ടിട്ടുള്ളത്.
അടുത്ത പാദത്തില്‍ അതായത് ഏപ്രില്‍ മുതലുള്ള മൂന്ന് മാസത്തെ കണക്കിലാണ് ലോക്ക്ഡൗണ്‍ പ്രതിഫലിച്ചുതുടങ്ങുക. സർക്കാരിന്‍റെ സാമ്പത്തിക മാനേജ്‌മെന്‍റിന്‍റെ പരാജയമാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് എന്ന് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം ട്വിറ്റ് ചെയ്തു.