https://www.deshabhimani.com/images/news/large/2020/05/untitled-1-870240.jpg

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

by

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 33 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനത്ത് നിന്നും വന്ന 23 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

തമിഴ്‌നാട് -10, മഹാരാഷ്ട്ര - 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ്- ഒന്ന് വീതം, സമ്പര്‍ക്കം വഴി ഒന്ന് എന്നിങ്ങനെയാണ് രോഗബാധ. ജയിലില്‍ കഴിയുന്ന 2 പേര്‍ക്കും ഒരു ഹെല്‍ത്ത് വര്‍ക്കറിനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയര്‍ ഇന്ത്യയിലെ ക്യാബിന്‍ ക്രൂവിലെ 2 പേര്‍ക്കും രോഗബാധയുണ്ടായി

പാലക്കാട് - 14, കണ്ണൂര്‍- 7, തൃശൂര്‍- 6, പത്തനംതിട്ട- 6, മലപ്പുറം- 5 തിരുവനന്തപുരം- 5, കാസര്‍കോഡ്- 4, എറണാകുളം- 4 ആലപ്പുഴ- 3 വയനാട്- 2, കൊല്ലം- 2, കോട്ടയം, ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് പൊസിറ്റീവായത്.10 പേരുടെ ഫലം നെഗറ്റീവ്. വയനാട്- 5, കോഴിക്കോട്- 2, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗമുക്തിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

രോഗം സ്ഥിരീകരിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷിയടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 1050 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 577 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.നിരീക്ഷണത്തിലുള്ളത് 1,24,163 പേരാണ്. 1080 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 62,746 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു . ഇതില്‍ 60,448 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കി. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 11,468 സാമ്പിള്‍ ശേഖരിച്ചു. അതില്‍ 10,635 എണ്ണം നെഗറ്റീവാണ്. ആകെ 101 ഹോട്‌സ്‌പോട്ടാണ് സംസ്ഥാനത്തിപ്പോഴുള്ളത്. പുതുതായി ഇന്ന് 22 എണ്ണമുണ്ട്.

തിരുവനന്തപുരം, നെയയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ്ജയിലിലാണ് 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കണ്ണൂര്‍ സബ്ജയിലിലും റിമാന്റ് പ്രതിക്ക് രോഗബാധ കണ്ടെത്തിയിരുന്നു. പ്രതികള്‍ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെ നിരീക്ഷിക്കുന്നുണ്ട്.

ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാന്‍ ജില്ലകളില്‍ ഓരോ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി