ഹിസ്ബുള്‍ തലവനെതിരെ പാക്കിസ്ഥാനില്‍ വധശ്രമം; പിന്നില്‍ ഐ.എസ്.ഐ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399433/hisbul.jpg

ഇസ്ലാബാദ്: ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്ദ് സലാഹുദീനെതിരെ പാക്കിസ്ഥാനില്‍ വധശ്രമം. അജ്ഞാത അക്രമികള്‍ സലാഹുദീനെ വധിക്കാന്‍ ശ്രമിച്ചുവെന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മെയ് 25നാണ് സംഭവം നടന്നത്. പാക് രഹസ്യാന്വേഷണ വിഭാഗമായ ഇന്‍്‌റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) ആണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

ഐ.എസ്.ഐയും ഹിസ്ബുള്‍ തലവനും തമ്മില്‍ അടുത്തിടെ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് സൂചന. ഇയാളെ കൊല്ലാന്‍ ഉദ്ദേശിച്ചല്ല ആക്രമണം നടത്തിയതെന്നും സലാഹുദീന് ഒരു മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയായിരുന്നെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിസ്ബുള്‍ മുജാഹിദീന് അടുത്തിടെയായി ഐ.എസ്.ഐയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്നും ഇതേച്ചൊല്ലി ഐ.എസ്.ഐയുമായി തര്‍ക്കം നിലനിന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.