സാങ്കേതിക തടസങ്ങള്‍ പരിഹരിക്കും , ബെവ്ക്യു ആപ്പ് പിന്‍വലിക്കില്ല : എക്‌സൈസ് മന്ത്രി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399429/tp.jpg

തിരുവനന്തപുരം: മദ്യവില്‍പനയ്ക്കുള്ള ബെവ്ക്യു ആപ്പ് പിന്‍വലിക്കില്ലെന്നും സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷണന്‍. ആപ്പിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എക്‌സൈസ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

എക്‌സൈസ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആപ്പ് നിര്‍മാണ കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും എന്ന ഇവരുടെ ഉറപ്പിന്മേലാണ് തല്‍ക്കാലം ബെവ്ക്യു ആപ്പ് പിന്‍വലിക്കുന്നില്ല എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

ഐ.ടി. സെക്രട്ടറി അടക്കമുള്ളവര്‍ യോഗത്തതില്‍ പങ്കെടുത്തിരുന്നു. സാങ്കേതിക പരിശോധന നടത്തിയ ശേഷം മാത്രമാണ് ഈ കമ്പനിയെ ആപ്പ് നിര്‍മാണത്തിന് ഏല്‍പിച്ചത്. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും ഈ കമ്പനിയെ വിശ്വാസ്യതയിലെടുത്ത് കൊണ്ട് ആപ്പ് പിന്‍വലിക്കാതിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ രണ്ടാം ദിവസവും ബെവ്ക്യു ആപ്പ് പണിമുടക്കിയതോടെ ആപ്പ് പിന്‍വലിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ബാറുകളിലൂടെ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കണമെന്നും ബാറുടമകളുടെ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബാറുകളില്‍ ബെവ്‌കോ ആപ്പ് ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇത്തരം ബാറുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രായമായവരടക്കം ഇത്തരം ബാറുകളില്‍ മദ്യം വാങ്ങാന്‍ എത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പല ബാറുകളിലും പോലീസ് എത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു.