https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2020/5/29/atharva-vaidehi.jpg
അഥർവ അൻകോലേക്കർ, അമ്മ വൈദേഹി ബസ് കണ്ടക്ടർ ജോലിക്കിടെ.

മകൻ ലോകകപ്പ് കളിച്ച താരം; അമ്മ ലോക്ഡൗണിലും ബസിൽ ടിക്കറ്റ് നൽകുന്നു!

by

മുംബൈ∙ മകൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് ലോകകപ്പ് കളിച്ച താരമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനവുമാണ്. ആ താരത്തിന്റെ അമ്മയോ? ഈ ലോക്ഡൗൺ കാലത്ത് കോവിഡ് 19 വിതയ്ക്കുന്ന കനത്ത ഭീഷണിക്കിടെ ബസ് കണ്ടക്ടറായി ജോലി ചെയ്യുന്നു. അതും കോവിഡ് 19 ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച മുംബൈയിൽ! ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം അഥർവ അൻകോലേക്കറിന്റെ അമ്മ വൈദേഹി അൻകോലേക്കറാണ് ഈ ലോക്ഡൗൺ കാലത്തും ബസ് കണ്ടക്ടറായി ജോലി തുടരുന്നത്. ലോകകപ്പിൽ കളിച്ച, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു താരത്തിന്റെ അമ്മ ലോക്ഡൗണിനിടെ കണ്ടക്ടറുടെ ജോലി ചെയ്യുന്നത് തീർച്ചയായും ഒരു അസാധാരണ കാഴ്ചതന്നെ! ഭർത്താവ് വിനോദ് വർഷങ്ങൾക്കു മുൻപ് മരിച്ചതോടെ മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങളുടെ നെടുന്തൂണാണ് ഈ അമ്മ.

നഗരത്തിലെ മുനിസിപ്പൽ ബസ് കണ്ടക്ടറായ വൈദേഹി അൻകോലേക്കർ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷണത്തെയാണ് നേരിടുന്നത്. മുംബൈ നഗരത്തിൽ കോവിഡ് ഭീഷണി സൃഷ്ടിക്കുന്ന ഭീഷണി ഒരുവശത്ത്. ജോലിചെയ്ത് പണം സമ്പാദിക്കാനും അതിജീവിക്കാനുമുള്ള ശ്രമം മറുവശത്തും. മകൻ കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടക്കുകയും പിന്നീട് ബംഗ്ലദേശിനോടു തോൽക്കുകയും ചെയ്ത ഇന്ത്യൻ ടീമിൽ അംഗമാണെന്നതൊന്നും കോവിഡ് ഭീഷണിക്കിടെ ബസ് കണ്ടക്ടറുടെ വേഷമിടുന്നതിൽനിന്ന് വൈദേഹിയെ തടയുന്നില്ല.

താനെ, വസായ്, കല്യാൺ, പൻവേൽ, മുംബൈ എന്നിവിടങ്ങളിലൂടെ പ്രതിദിനം സർവീസ് നടത്തുന്ന ബൃഹാൻമുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിൽ (ബിഇഎസ്ടി – ബെസ്റ്റ്) ജോലി ചെയ്യുന്ന 15 വനിതാ കണ്ടക്ടർമാരിൽ ഒരാളാണ് വൈദേഹി.

‘മുംബൈയിലെ കോവിഡ് കേസുകളുടെ എണ്ണവും അതിന് കീഴടങ്ങുന്ന ബസ് ജീവനക്കാരുടെ എണ്ണവും പ്രതിദിനം വർധിക്കുന്നതിനാൽ ഞാൻ ജോലിക്കു വരുന്നത് അഥർവയ്ക്ക് അത്ര താൽപര്യമില്ല. കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഞങ്ങൾ താമസിക്കുന്ന കെട്ടിടവും പൊലീസ് സീൽ ചെയ്തിരുന്നു. എങ്കിലും ജോലിക്ക് വരാതിരിക്കാൻ യാതൊരു നിർവാഹവുമില്ല. വന്നില്ലെങ്കിൽ ലീവ് അടയാളപ്പെടുത്തും. എന്തു ചെയ്യും? എനിക്ക് മുഴുവൻ ശമ്പളവും കിട്ടിയേ തീരൂ. ജോലി ചെയ്യാതെ പറ്റില്ലെന്ന് ഒരു തരത്തിലാണ് അവനെക്കൊണ്ട് സമ്മതിപ്പിച്ചത്’ – വൈദേഹി വെളിപ്പെടുത്തി.

മകനെ ക്രിക്കറ്റ് താരമാക്കണം എന്നു സ്വപ്നം കണ്ട അച്ഛൻ‌ വിനോദാണ് അഥർവയെ ക്രിക്കറ്റിലേക്കു കൈപിടിച്ചു നടത്തിയത്. പക്ഷേ, 2010ലെ വിനോദിന്റെ മരണം അഥർവയുടെ ജീവിതത്തിലെ വഴിത്തിരിവായി. കുടുബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ അമ്മ വൈദേഹി അഥർവയോട് ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രമാണ്– ‘അച്ഛന്റെ സ്വപ്നം പൂർത്തീകരിക്കുക’. അഥർവ അതു ചെയ്തു കഴിഞ്ഞു, പത്തരമാറ്റു തിളക്കത്തോടെ. ആ മകന്റെ സ്വപ്നസാഫല്യത്തിന് താങ്ങായി ആ അമ്മയും ജോലിയിലാണ്, ഈ ലോക്ഡൗണിലും!

English Summary: Story of Vaidehi Ankolekar, mother of Indian U 19 Cricketer Atharva Ankolekar.