പരാതികളും സാങ്കേതിക പ്രശ്‌നങ്ങളും ; ബെവ് ക്യൂ ആപ്പിന് സര്‍വ്വത്ര കുഴപ്പം ; ഒഴിവാക്കുന്നതിനേക്കുറിച്ചും ആലോചന

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399393/liquor-and-glass.jpg

തിരുവനന്തപുരം: വന്‍ പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ബെവ് ക്യൂ ആപ്പ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നതിനേക്കുറിച്ച് ആലോചന. ആപ്പ് വഴിയുള്ള മദ്യവിതരണം തടസ്സപ്പെടുകയും തുടര്‍ച്ചയായുള്ള സാങ്കേതിക പ്രശ്‌നങ്ങളും ആരോപണങ്ങളും ആക്ഷേപങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ആപ്പ് വിലയിരുത്താന്‍ എക്‌സൈസ് തലപ്പത്ത് മന്ത്രി യോഗം വിളിച്ചു.

എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഉച്ചയ്ക്ക് രണ്ടുമണിയോടെ നടക്കും. യോഗത്തില്‍ ബെവ്‌കോ ഉദ്യോഗസ്ഥരും പങ്കെടുക്കും. ആപ്പ് വഴിയുള്ള ടോക്കണ വിതരണം പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഇത് നോക്കാതെ തന്നെ ചില ബാറുകള്‍ ഇന്ന് മദ്യവില്‍പ്പന നടത്തിയിരുന്നു. ബാറുടമകളുടെ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. സുനില്‍കുമാറിന്റെ പാപ്പനംകോട്ടെ ബാറില്‍ അടക്കം ബെവ്‌കോ ആപ്പ് ടോക്കണ്‍ ഇല്ലാതെയാണ് മദ്യവിതരണം നടത്തി. പോലീസ് എത്തി ജനങ്ങളെ മടക്കി അയച്ചു.

ഇന്ന് രാവിലെ മുതല്‍ ആപ്പ് വഴി ആള്‍ക്കാര്‍ക്ക് മദ്യം ബുക്ക് ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇന്നലെ മിക്ക മദ്യശാലകളിലും ഉണ്ടായ ബാര്‍കോഡ് സ്‌കാന്‍ പ്രശ്‌നം ഇന്നും ഉണ്ടായിട്ടുണ്ട്. സ്‌കാന്‍ ചെയ്യുന്നതിന് ബാര്‍ ഉടമകള്‍ക്കുള്ള ആപ്പ് പ്രവര്‍ത്തിക്കുന്നില്ലാതായതോടെ ഈ നടപടി കൂടാതെയായിരുന്നു ബാറുകളും ബെവ് കോ ഔട്ട്‌ലെറ്റുകളും ഇന്നലെ മദ്യ വില്‍പ്പന നടത്തിയിരുന്നു.

സാങ്കേതികപ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ ഇത് ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ആലോചന ഉന്നതതലത്തില്‍ ശക്തമായിട്ടുണ്ട്. മദ്യ വിതരണത്തിന് വിര്‍ച്വ്യ ക്യൂ സംവിധാനം ഒരുക്കിയത് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പായ ഫെയര്‍കോഡ് ടെക്‌നോളജീസ് ആണ്. റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകളും ബാറുകളുമായി 900 ലധികം വില്‍പ്പന ശാലകളാണ് ഇന്നലെ തുറന്നത്. ആപ്പ് പ്രവര്‍ത്തനസജ്ജമാകുന്നത് വരെ ബാറുകളിലെത്തുന്നവര്‍ക്ക് മദ്യം നല്‍കുകയും അതിന്റെ കണക്ക് ബെവ്‌കോയ്ക്ക് കൈമാറുകയും ചെയ്യാനാണ് ബാറുകളുടെ ഉദ്ദേശം.