കള്ളപ്പണക്കേസ്: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

https://www.mathrubhumi.com/polopoly_fs/1.4774868.1590046691!/image/image.jpeg_gen/derivatives/landscape_894_577/image.jpeg

കൊച്ചി: കള്ളപ്പണക്കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതിക്കാരന്റെ മൊഴിയില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. എറണാകുളം റസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്യല്‍. പരാതിക്കാരനായ ഗിരീഷ് ബാബു മെയ് 20ന് വിജിലന്‍സ് ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.

നോട്ട് നിരോധന കാലത്ത് ഇബ്രാഹിംകുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനം വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന തന്റെ പരാതി പിന്‍വലിക്കാന്‍ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ഗിരീഷ് ബാബുവിന്റെ മൊഴി. ഇബ്രാഹിംകുഞ്ഞിനോട് അടുപ്പമുള്ളവര്‍ വഴി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി, ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ വെച്ച് അദ്ദേഹം നേരിട്ട് പണം വാഗ്ദാനം ചെയ്തു, പരാതിക്ക് പിന്നില്‍ ചില ലീഗ് നേതാക്കളാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഗിരീഷ് ബാബു ഉന്നയിക്കുന്നത്.

ഇതുസംബന്ധിച്ച് ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഗിരീഷ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയതും ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യുന്നതും.

പാലാരിവട്ടം പാലം അഴിമതിയില്‍ നിന്ന് ലഭിച്ച പണമാണ് ഇബ്രാഹിംകുഞ്ഞ് മാധ്യമസ്ഥാപനം വഴി വെളുപ്പിച്ചതെന്നാണ് ഗിരീഷ് ബാബുവിന്റെ പരാതി. ഈ പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നുണ്ട്.

Content Highlights: former minister Ibrahim Kunju