
‘ഞാൻ കൊന്നെന്നു കേസ് കൊടുത്തു; അന്നത് പറഞ്ഞപ്പോൾ ഇങ്ങനെയൊന്നും കരുതിയില്ല’
by https://www.facebook.com/manoramaonlineഅഞ്ചൽ (കൊല്ലം) ∙ പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സൂരജും ബന്ധുക്കളും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു സഹോദരൻ വിഷു. ഉത്രയുടെ മരണത്തിൽ വിഷുവിനു പങ്കുണ്ടെന്ന് ആരോപിച്ചു സൂരജ് പരാതി നൽകിയിരുന്നു. വിഷുവും ഉത്രയും തമ്മിൽ സ്വത്തുവിഷയത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു, വിവാഹശേഷം വിഷു ഉത്രയോടു ഫോണിൽ പോലും സംസാരിക്കാറില്ല എന്നുമാണു സൂരജിന്റെ സഹോദരി സൂര്യയടക്കം മാധ്യമങ്ങളോടു പറഞ്ഞത്. ഉത്ര മരിച്ച ദിവസം മുറിയുടെ ജനാല തുറന്നിട്ടതും പാമ്പിനെ പിടിച്ചപ്പോൾ കൊന്നതുമൊക്കെ വിഷുവാണെന്നും സൂര്യ പറഞ്ഞിരുന്നു.
ഇതെല്ലാം കേസിൽനിന്നു രക്ഷപ്പെടാൻ വേണ്ടി അവർ പറയുന്ന കാര്യങ്ങൾ മാത്രമാണെന്നു വിഷു ‘മനോരമ ഓൺലൈനോട്’ പ്രതികരിച്ചു. ‘കൂടുതലൊന്നും പറയാനില്ല. ഞാനാണ് ഉത്രയെ കൊന്നതെന്നു വരെ കേസു കൊടുത്തവരാണ്. അത് അവർ ചെയ്തതു മറയ്ക്കാനാണ്. അതിൽ വേറെന്ത് പറയാനാണ്.’– വിഷു പറഞ്ഞു. ‘അവളെ അവൻ ആദ്യം പാമ്പിനെ കൊണ്ടു കടുപ്പിച്ച അന്നു മുതൽ അവൾക്കൊപ്പം ഞാൻ ആശുപത്രിയിലുണ്ട്. അവളുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഞാനങ്ങനെ നിൽക്കേണ്ട കാര്യമുണ്ടോ? ഈ പറയുന്ന ആരും അവളെ തിരിഞ്ഞുപോലും നോക്കാത്ത ആളുകളാണ്. ആദ്യ രണ്ടു ദിവസം മാത്രം അവർ വന്നു. പിന്നീട് അവൾ അനങ്ങാനാകാതെ കിടന്നിട്ടു പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഞാനും അമ്മയും അച്ഛനുമാണു നോക്കിയത്, സൂരജും ഒപ്പം ഉണ്ടായിരുന്നു.’– വിഷു പറഞ്ഞു.
ഉത്രയും സൂരജും തമ്മിൽ നേരത്തേ മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വിഷു സൂചിപ്പിച്ചു. പല തവണ പ്രശ്നങ്ങൾ ഉണ്ടാവുകയും പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രശ്നങ്ങൾ തുടർന്നപ്പോൾ ജനുവരിയിൽ ഉത്രയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ചെന്നു. അപ്പോൾ ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നു പറഞ്ഞു സൂരജ് മാതാപിതാക്കളെയും സഹോദരനെയും അനുനയിപ്പിച്ചാണ് ഉത്രയെ വീണ്ടും വീട്ടിൽ നിർത്തുന്നത്. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ അത് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും അവളുടെ കുടുംബജിവിതം തകരരുതെന്നു മാത്രമാണ് ആഗ്രഹിച്ചതെന്നും വിഷു പറഞ്ഞു.
‘ഞങ്ങൾ അവളെ വിളിച്ചുകൊണ്ടു പോരുമെന്ന് മനസ്സിലാക്കിയതു മുതൽ അവൻ പ്ലാൻ മാറ്റി. വഴക്കോ കാര്യങ്ങളോ ഒന്നും ഉണ്ടാക്കാൻ നിൽക്കാതെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോഴാണു മനസ്സിലായത്. ഇങ്ങനെ എന്തെങ്കിലും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ അന്നേ എന്തെങ്കിലും ചെയ്തേനെ. ഇതുവരെ വിവാഹമോചനത്തിനു ശ്രമിച്ചിട്ടില്ല.’– വിഷു പറഞ്ഞു. കൊലപാതകത്തെ കുറിച്ച് സൂരജിന്റെ കുടുബാംഗങ്ങൾക്കും വ്യക്തമായി അറിയാമായിരുന്നെന്ന് വിഷു ആരോപിച്ചു.
ഉത്ര നേരത്തെ പാമ്പിനെ കണ്ടിരുന്നെന്ന് പറഞ്ഞപ്പോഴും അവർ കാര്യമായി എടുത്തിരുന്നില്ല. അതു ചേരയോ മറ്റോ ആയിരിക്കും, കാര്യമാക്കേണ്ടെന്നാണു സൂരജിന്റെ വീട്ടുകാർ പറഞ്ഞത്. അവർക്കു കൃത്യമായി അറിയാമായിരുന്നു സൂരജ് ഇങ്ങനെ ചെയ്യാൻ പോവുകയാണെന്ന്. അതുകൊണ്ടാണ് അന്ന് അവരത് കാര്യമാക്കാതെ വിട്ടതെന്നും ഉത്രയുടെ സഹോദരൻ പറയുന്നു. അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര (25) മേയ് 7നാണ് കുടുംബവീട്ടിൽ പാമ്പു കടിയേറ്റ് കൊല്ലപ്പെട്ടത്. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്നതിനു പിന്നീട് ഭർത്താവിനെ അറസ്റ്റു ചെയ്തു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അങ്ങനെ തുടരുമെന്നാണു വിശ്വസിക്കുന്നതെന്നും വിഷു പറഞ്ഞു.
English Summary: Kollam snake bite murder case: Uttara's brother Vishnu's reaction