സെക്‌സ് ചാറ്റിന് തയ്യാറാകണം; യുവതിയെ ഭീഷണിപ്പെടുത്തി ആറാം ക്ലാസുകാരന്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399360/chat.jpg

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് വരുന്ന ഒരു വാര്‍ത്തയാണ് ഞെട്ടിപ്പിക്കുന്നത്. ആറാം ക്ലാസുകാരനില്‍ നിന്ന് 21 വയസ്സുള്ള ഒരു യുവതിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. യുവതിയുടെ ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ആറാംക്ലാസുകാരന്റെ ഭീഷണി.

ഇരുവരും അംഗങ്ങളായ ടെലഗ്രാമിലെ ഒരു ഗ്രൂപ്പില്‍ നിന്നാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ ആറാംക്ലാസുകാരന് ലഭിച്ചത്. മെയ് ഏഴിനാണ് ആദ്യമായി ആണ്‍കുട്ടി സന്ദേശം അയച്ചത്. അത് പഠനത്തെ കുറിച്ചായിരുന്നു. എന്നാല്‍ മെയ് 17ന് പുലര്‍ച്ചെ 3.30ന് യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു. യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് ചിത്രങ്ങള്‍ എടുത്തത്. പിന്നാലെ ഭീഷണിയും. ചോദിക്കുന്ന പണം നല്‍കുകയോ, സെക്സ് ചാറ്റിന് തയാറാകുകയോ വേണമെന്നായിരുന്നു ആവശ്യം.

ചിത്രങ്ങള്‍ ലഭിച്ചതോടെ ഭയന്ന യുവതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കളോട് യുവതി ഇക്കാര്യം അറിയിച്ചു. സുഹൃത്തുക്കള്‍ യുവതിയുടെ മാതാപിതാക്കളെ വിളിച്ചു. അവന്‍ വീണ്ടും ചിത്രങ്ങള്‍ അയക്കുമെന്ന് ഭയന്നാണ് ഫോണ്‍ ഓണ്‍ ചെയ്യാതിരുന്നതെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം എത്തി യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആണ്‍കുട്ടി അയച്ച സന്ദേശങ്ങളുടെ 18 സ്‌ക്രീന്‍ ഷോട്ടുകള്‍ യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

അതേസമയം, ആരോ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും മെസേജുകള്‍ സംബന്ധിച്ച് യാതൊന്നും അറിയില്ലെന്നുമാണ് ആരോപണവിധേയനായ ആണ്‍കുട്ടിയുടെ പ്രതികരണം. മകനെതിരായ ആരോപണം ആണ്‍കുട്ടിയുടെ മാതാപിതാക്കളും തള്ളിക്കളഞ്ഞു. അവന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഇത്തരം ഹീനകൃത്യം അവന്‍ ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.