ടാങ്കുകള്‍, ബങ്കറുകള്‍, വലിയ സൈനിക വാഹനങ്ങള്‍ വലിയ സൈനിക സന്നാഹം ഒരുക്കി ചൈന ; തെളിവുകളുമായി സാറ്റലൈറ്റ് ദൃശ്യങ്ങള്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399361/LAC.jpg

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളി( എല്‍ എ സി)ല്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഇന്ത്യയുടെയും ചൈനയുടെയും നയതന്ത്രമേഖലകളില്‍ വലിയ ശ്രമങ്ങള്‍ നടക്കുമ്പോള്‍ എല്‍എസിയില്‍ നിന്നും ഒട്ടും അകലെയല്ലാതെ ചൈന ആയുധ​േ​ശഖരം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഗള്‍വാന്‍ താഴ്‌വരയുടെ എതിര്‍വശത്ത് തങ്ങളുടെ മേഖലയില്‍ ചൈന ആയുധശേഖരം വര്‍ദ്ധിപ്പിക്കുന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങളാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

16 ടാങ്കുകളും വലിയ സൈനിക വാഹനങ്ങളും സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫ്‌ളാറ്റ്‌ബെഡ് ട്രക്കുകള്‍, ഡംബര്‍ ട്രക്കുകള്‍, മണ്ണുമാന്തുന്ന യന്ത്രങ്ങള്‍, ബങ്കറുകള്‍, ആയുധധാരികളായ സൈനികര്‍, മെഷീന്‍ഗണ്ണിന്റെ ഉപകരണങ്ങള്‍ എന്നിവയെല്ലാം ചിത്രത്തില്‍ കാണാനാകും. ചൈന ഇവിടെ സൈന്യത്തിന്റെ ഒരു സ്ഥിരം വിന്യാസം ലക്ഷ്യമിടുകയാണെന്നാണ് വാര്‍ത്തകള്‍. പ്യോംഗോഗ് സോയില്‍ ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ സംഘര്‍ഷത്തില്‍ എത്തിയത് മെയ് 5 നും 6 നും ആയിരുന്നു.

ഫോക്‌സ്‌ഹോള്‍ പോയിന്റ് എന്ന് വിളിക്കപ്പെടുന്ന തടാത്തിന്റെ വടക്കന്‍ തീരത്തെ തെക്കന്‍ പോയിന്റില്‍ ചൈന പിടി മുറുക്കിയത് മുതലാണ് സംഘര്‍ഷം തുടങ്ങിയത്. ചൈനീസ് സൈന്യം തടകാത്തിന്റെ കിഴക്കന്‍ ഭാഗത്ത് എല്‍എസി മറികടന്ന് ഇന്ത്യന്‍ മേഖലയിലേക്ക് കടന്നു കയറുകയായിരുന്നു. പെഗ്യോംഗ്‌സോ ഏരിയ, ഹോട്ട് സ്പ്രിംഗ്‌സ് സെക്ടറിലെ മൂന്ന് പ്രത്യേക മേഖല എന്നിവിടങ്ങളിലേക്ക് കടന്നുകയറി. ഹോട്ട് സ്പ്രിംഗ്‌സിലെ ഗോഗ്ര, പെട്രോളിംഗ് പോയിന്റ് - 14, പിപി 15 എന്നിവയിലേക്ക് ചൈന 2.3 കിലോമീറ്റര്‍ കടന്നു കയറിയിട്ടുണ്ട്.

എല്‍എസിയ്ക്ക അരികില്‍ ഗാള്‍വന്‍ നദിയുടെ എതിര്‍വശത്ത് ഇന്ത്യ നിര്‍മ്മിച്ചിട്ടുള്ള 255 കി. മീ. നീളമുള്ള കഴിഞ്ഞ വര്‍ഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത ദര്‍ബുക്ക് - ഷ്യോക്ക് -ദൗലത്ത് ബെഗ് ഓള്‍ഡി റോഡ് വരെ ചൈനീസ് വിന്യാസത്തിലാണ്. ഷ്യോക്ക് നദിക്ക് കുറുകെ വടക്കന്‍ ഭാഗത്തേക്ക് ഇന്ത്യ 1400 അടി ഉയരത്തില്‍ നിര്‍മ്മിച്ച പാലവും രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തിരുന്നു. പോംഗ്യോംഗ് സോ മേഖലയിലെ ചൈനീസ് സൈനികരുടെ കടന്നു കയറ്റം ലഡാക്കിലെ സ്വയംഭരണ സമിതി ഹില്‍ ഡവലപ്പ്‌മെന്റ് കൗണ്‍സിലും ശരി വെയ്ക്കുന്നുണ്ട്.

ഇവിടെ പെട്രോളിംഗ് പോയിന്റ് 14-15 നു പുറമേ ഫോര്‍ ഫിംഗര്‍, ഗ്രീന്‍ ടോപ്പ് മേഖലയിലും ചൈനീസ് പട്ടാളം ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. ചൈനീസ് കടന്നുകയറ്റത്തില്‍ ഇവിടുത്തെ ഗ്രാമീണരും അസ്വസ്ഥരാണ് പ്യൊംഗ്യോംഗ്‌സോ തീരത്തിന് പുറമേ മെറാക്, ലുകുംഗ്, ഉറുംഗ്, മാന്‍, സ്പാംഗ്മിക്, കാകസ്‌റ്റെല്‍ എന്നീ ഗ്രാമങ്ങളിലും നാട്ടുകാര്‍ അസ്വസ്ഥരുമാണ്. അതേസമയം ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് ഇന്ത്യന്‍ വിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ തീരുമാനം വരുന്നത് കാത്ത് നിശബ്ദരായി നില്‍ക്കുകയാണ് ഇന്ത്യന്‍ സൈന്യം.