ഭക്ഷണമോ കുടിവെള്ളമോ ഇല്ല; പൊലീസിന് കൈമണി നല്‍കി ക്വാറന്റൈനില്‍ കഴിയുന്നവര്‍ മതില്‍ചാടി രക്ഷപ്പെട്ടു

by

ഹരാരെ: (www.kvartha.com 29.05.2020) ഭക്ഷണമോ കുടിവെള്ളമോ ഇല്ല, പൊലീസിന് കൈമണി നല്‍കി ക്വാറന്റൈനില്‍ കഴിയുന്നവര്‍ മതില്‍ചാടി രക്ഷപ്പെട്ടു. തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നായ സിംബാബ് വെയില്‍ നിന്നുമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

നാലു ദിവസം തുടര്‍ച്ചയായി ഒരൊറ്റ കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, അഞ്ചാം നാള്‍ ഒറ്റയടിക്ക് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 76 പേരുടെ വര്‍ധന രേഖപ്പെടുത്തുക എന്നിങ്ങനെയുള്ള വിവരണങ്ങളാണ് ഇപ്പോള്‍ സിംബാബ്വെയില്‍ നിന്നും പുറത്തുവരുന്നത്.

https://1.bp.blogspot.com/-cERNbVxrAZw/XtDJ6hUmS2I/AAAAAAAB1PY/JXhgNsyr5rE055hGaWAm-Z8ylyyUcc1MgCLcBGAsYHQ/s1600/Corona.jpg

പുതുതായി വൈറസ് ബാധ രേഖപ്പെടുത്തിയ 76ല്‍ 75ഉം ദക്ഷിണാഫ്രിക്കയില്‍ നിന്നും ബോട്സ്വാനയില്‍ നിന്നും മടങ്ങിയെത്തിവരാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ മികച്ച ജീവിതം സ്വപ്നം കണ്ട് ഈ രാജ്യങ്ങളിലേക്കു പോയവര്‍ക്കാണ് അസുഖം പിടിപെട്ടത്. മേയ് 27ന് ഒരാള്‍ക്കു മാത്രമാണ് സിംബാബ് വെയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 132 പേരാണ് അസുഖ ബാധിതര്‍. 25 പേര്‍ രോഗമുക്തരായി. നാലുപേര്‍ മരിച്ചു.

മാര്‍ച്ച് 20നാണ് സിംബാബ്വെയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. യുകെയില്‍നിന്ന് ദക്ഷിണാഫ്രിക്ക വഴി തിരിച്ചെത്തിയ വ്യക്തിക്കായിരുന്നു രോഗം. തെക്കന്‍ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴും സിംബാബ്വെയില്‍ കുറവുമാണ്. ദക്ഷിണാഫ്രിക്കയില്‍ മാത്രം മേയ് 27 വരെ 24,264 പേര്‍ക്ക് രോഗം ബാധിച്ചു. 12,741 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ മരണസംഖ്യ 524 ആണ്. മറ്റു തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കോവിഡ് നിലയിങ്ങനെ:

മാര്‍ച്ച് അവസാനം പ്രഖ്യാപിച്ച ലോക്ഡൗണ്‍ അനിശ്ചിതകാലത്തേക്കു നീട്ടിയിരിക്കുകയാണ് സിംബാബ്വെ. 3% മാത്രമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. ഭേദമാകുന്നവരുടെ നിരക്ക് 18.9 ശതമാനവും. ആകെ 1.5 കോടി ജനസംഖ്യയുള്ള രാജ്യത്ത് പത്തു ലക്ഷം പേരെയെടുത്താല്‍ അതില്‍ 9 പേര്‍ക്കെന്ന കണക്കിലാണ് രോഗം ബാധിക്കുന്നത്. എന്നിട്ടും ഈ രാജ്യത്തിപ്പോള്‍ ആശങ്കയുടെ നിഴല്‍ പടര്‍ന്നിരിക്കുകയാണ്.

ഇതുവരെ സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികളെയെല്ലാം പാഴ്ശ്രമമാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. സിംബാബ്വെയിലെയും മലാവിയിലെയും ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്നു നൂറു കണക്കിനു പേരാണ് ചാടിപ്പോയത്. ഇക്കൂട്ടത്തില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഇവര്‍ എങ്ങനെ രക്ഷപ്പെട്ടു എന്നോ എവിടേക്കു പോയി എന്നോ ആര്‍ക്കുമറിയില്ല.

കഴിഞ്ഞ ദിവസം വരെ 101 പേര്‍ക്കായിരുന്നു മലാവിയില്‍ കോവിഡ് ബാധിച്ചിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്‍പ്പെടെ രാജ്യത്തേക്കു തിരിച്ചെത്തി ബ്ലാന്റയറിലെ ഒരു സ്റ്റേഡിയത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന നാനൂറിലേറെ പേരാണ് കഴിഞ്ഞദിവസം ചാടിപ്പോയത്. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും നോക്കിനില്‍ക്കെയാണ് ചിലര്‍ വേലി ചാടിയും മറ്റു ചിലര്‍ ഗേറ്റ് കടന്നും ഓടിപ്പോയത്.

സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യത്തിനു സംവിധാനങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ നോക്കിനില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട ചിലര്‍ പറഞ്ഞത് പൊലീസ് കൈക്കൂലി വാങ്ങി രക്ഷപ്പെടാന്‍ വഴിയൊരുക്കിയെന്നാണ്. ചാടിപ്പോയവരുടെ കൂട്ടത്തില്‍ 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.

മലാവിയില്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് 14 ദിവസമാണ് ക്വാറന്റൈന്‍. കഴിഞ്ഞ ദിവസം അതിര്‍ത്തിയോടു ചേര്‍ന്ന് ടെസ്റ്റ് ഫലം കാത്ത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 26 പേരും ചാടിപ്പോയിരുന്നു. കഴിഞ്ഞയാഴ്ച അവസാനം ഒറ്റയടിക്ക് 2000 പേരാണ് മലാവി അതിര്‍ത്തിയിലെത്തിയത്. അങ്ങനെയാണ് ചിലരെ സ്റ്റേഡിയത്തിലെ താല്‍ക്കാലിക കേന്ദ്രത്തിലേക്കു മാറ്റിയത്.

സിംബാബ്വെയിലേക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4000ത്തോളം പേരാണ് വിദേശത്തുനിന്ന് എത്തിയത്. തിരികെയെത്തുന്നവര്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഏതാനും ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസം ചാടിപ്പോയത് നൂറിലേറെ പേരായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചിലും പൊലീസ് ശക്തമാക്കിക്കഴിഞ്ഞു. ചാടിപ്പോയവരില്‍ ഭൂരിഭാഗവും വിവിധ ഗ്രാമങ്ങളിലേക്കാണ് കയറിയത്. ഇവര്‍ക്ക് അഭയം നല്‍കരുതെന്നും സമൂഹത്തിന് വന്‍ അപകടമാണ് ഇവരിലൂടെയുണ്ടാകാന്‍ പോകുന്നതെന്നും പൊലീസ് വക്താവ് പോള്‍ ന്യാതി വ്യക്തമാക്കിക്കഴിഞ്ഞു.

ആവശ്യത്തിനു പണമില്ലാത്തതിനാല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളെ ക്വാറന്റൈന്‍ സെന്ററുകളാക്കി മാറ്റാനും സാധിച്ചില്ല. അധികൃതര്‍ ഭക്ഷണമൊരുക്കാത്തതിനെത്തുടര്‍ന്ന് പലരും പുറത്തിറങ്ങി ഭക്ഷണം വാങ്ങുന്ന കാഴ്ചയും ഇവിടെ പതിവാണ്. സ്റ്റേഡിയത്തില്‍ കഴിയുന്നവരെ കാണാന്‍ ബന്ധുക്കള്‍ വരുന്നതും സ്ഥിരം കാഴ്ച. ഇവര്‍ പരസ്പരം ആലിംഗനം ചെയ്തു സന്തോഷം പ്രകടിപ്പിക്കുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിംബാബ്വെയില്‍ ഈയാഴ്ച പുതുതായി റിപ്പോര്‍ട്ട് ചെയ്ത 99% കേസുകളും മറ്റു രാജ്യങ്ങളില്‍നിന്നു തിരികെയെത്തി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചവരെ പരിശോധിച്ചതില്‍നിന്നാണു തിരിച്ചറിഞ്ഞത്. ചാടിപ്പോയവരില്‍ ടെസ്റ്റ് ഫലം കാത്തിരിക്കുന്നവരും ഉണ്ടെന്നാണറിയുന്നത്. 'രാജ്യത്തിനെ കാത്തിരിക്കുന്ന അപകടങ്ങളുടെ ഉറവിടമായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ മാറി' എന്ന് സിംബാബ്വെ ആരോഗ്യമന്ത്രി ഒബാദിഹ മോയോയ്ക്കു പറയേണ്ടിവന്നതും ഈ സാഹചര്യത്തിലാണ്.

ആഫ്രിക്കയിലാകെ ഏകദേശം 1.25 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. അതില്‍ത്തന്നെ മുന്നില്‍ ദക്ഷിണാഫ്രിക്കയാണ്. ഇവിടേക്കു ജോലി തേടി പോയവര്‍ തിരികെ വരുമ്പോള്‍ അതിനാല്‍ത്തന്നെ മറ്റ് തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും ആശങ്കയിലാണ്. കോവിഡ് പ്രതിരോധം തകിടം മറിയുമെന്ന ഘട്ടം വന്ന സാഹചര്യത്തില്‍, ക്വാറന്റീന്‍ കേന്ദ്രങ്ങളായ സ്‌കൂളുകളിലും കോളജുകളിലും ഹോട്ടലുകളിലുമെല്ലാം സുരക്ഷ വര്‍ധിപ്പിക്കുമെന്ന് സിംബാബ്വെ വിവരാവകാശ വകുപ്പ് മന്ത്രി മോണിക്ക മുത്സ്വാംഗ്വോ പറഞ്ഞു.

വലിയ മതിലുകളും റേസര്‍ വയര്‍ കൊണ്ടുള്ള സംരക്ഷണം കവചവുമുണ്ട് പല ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്കും. പക്ഷേ ക്വാറന്റൈന്‍ കാലാവധി കഴിയുംമുന്‍പേ ഇവിടെനിന്നു പുറത്തേക്കിറങ്ങാന്‍ പലരും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കുന്നുണ്ടെന്ന് അധികൃതര്‍തന്നെ വ്യക്തമാക്കുന്നു.

അതിര്‍ത്തിയിലെ സുരക്ഷാപിഴവുകള്‍ മുതലെടുത്ത് രാജ്യത്തേക്ക് നുഴഞ്ഞു കടക്കുന്നവരുടെ എണ്ണവും ആശങ്കപ്പെടുത്തുന്നുണ്ട്. ഇവര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല. അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറുന്നവരെയും ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍നിന്നു ചാടിപ്പോകുന്നവരെയും പറ്റിയുള്ള വിവരം നല്‍കാന്‍ ഹോട്ലൈന്‍ നമ്പറും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അവശ്യ മെഡിക്കല്‍ സംവിധാനങ്ങളുടെ അഭാവം കാരണം ശ്വാസംമുട്ടിയിരിക്കുന്ന സിംബാബ്വെയുടെയും മലാവിയുടെയും ആരോഗ്യ സംവിധാനത്തിനുതന്നെ കനത്ത ഭീഷണിയായാണ് ഈ ചാടിപ്പോകലിനെ കാണുന്നത്.

Keywords: African Authorities Conduct Manhunts After Hundreds Flee Quarantine Centers in Zimbabwe and Malawi, Food, Drinking Water, News, Report, Health, Health & Fitness, Patient, World.