വിവരങ്ങള്‍ ചോരുന്നു, യോഗ അജന്‍ഡകളില്‍ തീരുമാനമായില്ല; ട്വന്റി 20 ലോകകപ്പ് തീരുമാനം പിന്നീട്

ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഐ.സി.സി ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തിലും യോഗത്തില്‍ തീരുമാനങ്ങളൊന്നും ഉണ്ടായില്ല

https://www.mathrubhumi.com/polopoly_fs/1.4791778.1590721897!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image Courtesy: ICC

ന്യൂഡല്‍ഹി: വ്യാഴാഴ്ച നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്ന അജന്‍ഡകളില്‍മേലുള്ള തീരുമാനം ജൂണ്‍ 10-നു ശേഷം മാത്രം എടുത്താല്‍ മതിയെന്ന് തീരുമാനിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ബോര്‍ഡ് യോഗം പിരിഞ്ഞു. ഐ.സി.സിയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പോലും ചോരുന്നത്  അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് നിശ്ചയിച്ചിരുന്ന അജന്‍ഡകളിലുള്ള തീരുമാനം മറ്റൊരു തീയതിയിലേക്ക് മാറ്റിയത്.

ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഐ.സി.സി ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തിലും യോഗത്തില്‍ തീരുമാനങ്ങളൊന്നും ഉണ്ടായില്ല.

ഇതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ്പ്രേമികളും സംഘാടകരും ആകാംക്ഷയോടെ കാത്തിരുന്ന ഈ വര്‍ഷത്തെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ കാര്യത്തിലും അന്തിമതീരുമാനമായില്ല. വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) യോഗം ചേര്‍ന്നെങ്കിലും ലോകകപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ജൂണ്‍ 10-നു ശേഷമായിരിക്കുമെന്ന് നിശ്ചയിച്ച് പിരിഞ്ഞു.

യോഗത്തില്‍ ഐ.സി.സിയുമായി ബന്ധപ്പെട്ട  രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പോലും ചോരുന്നതിനെ കുറിച്ച് നിരവധി അംഗങ്ങള്‍ ആശങ്ക ഉന്നയിച്ചു. ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രഹസ്യാത്മകത ഉറപ്പുവരുത്തേണ്ടുന്ന കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. ഐ.സി.സിയുടെ എത്തിക്‌സ് ഓഫീസറുടെ നേതൃത്വത്തില്‍ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ഉടന്‍ ആരംഭിക്കാന്‍ ഏകകണ്‌ഠേന ധാരണയാകുകയും ചെയ്തു.

Content Highlights: All decisions deferred until June 10 after members raise confidentiality issues in ICC Board meeting