http://www.metrovaartha.com/image/image.php?src=/uploads/news/29052015907513941968075556.jpg&w=710&h=400

രാജീവ് കണ്ടത്തിയ രാഷ്ട്രീയചാണക്യന്‍

കോണ്‍ഗ്രസിനെ സംസ്ഥാനത്ത് വളര്‍ത്തിയ നേതാവ് പിന്നീട് കോണ്‍ഗ്രസിന്റെ ശത്രുവായതും ഇന്ത്യന്‍ രാഷ്ട്രീയം കണ്ടു. നാടകീയതകളാണ് ജോഗിയുടെ ജീവിതം. നെഹ്‌റുഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തി. ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായി

കോണ്‍ഗ്രസിനെ എതിര്‍ക്കും, ഗാന്ധി കുടുംബത്തിനെതിരെ ഒരക്ഷരം മിണ്ടില്ല എന്നായിരുന്നു പാര്‍ട്ടിവിട്ട അജിത് ജോഗിയുടെ പ്രഖ്യാപിത നയം.

 റായ്പൂര്‍:   കോണ്‍ഗ്രസിനെ മുന്നോട്ടു നയിച്ച ഛത്തീസ്ഗഡിലെ  തീപ്പൊരി ബുദ്ധികേന്ദ്രമെന്ന് വിളിപ്പേരിന് അര്‍ഹനാണ് അന്തരിച്ച മുന്‍മുഖ്യമന്ത്രി അജിത് ജോഗി. കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി വളര്‍ന്ന  അജിത് ജോഗി . ഐഎഎസ് രാജിവച്ചാണ് കോണ്‍ഗ്രസ് അംഗമായി രാജ്യസഭയിലെത്തിയത്. ജില്ലാ കലക്ടറെന്ന നിലയിലുള്ള മിടുക്ക് കണ്ട് രാജീവ് ഗാന്ധിയാണ് രാഷ്ട്രീയത്തിലെത്തിച്ചത്.

 കോണ്‍ഗ്രസിനെ സംസ്ഥാനത്ത് വളര്‍ത്തിയ നേതാവ് പിന്നീട് കോണ്‍ഗ്രസിന്റെ ശത്രുവായതും ഇന്ത്യന്‍ രാഷ്ട്രീയം കണ്ടു. നാടകീയതകളാണ് ജോഗിയുടെ ജീവിതം. നെഹ്‌റുഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തി. ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായി

 തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ മുഖ്യമന്ത്രി വളരെപ്പെട്ടെന്നു വിവാദങ്ങളുടെ തോഴനായി അനധികൃത സ്വത്തുസമ്പാദനം മുതല്‍ കൊലപാതകം വരെ ആരോപണമായി. ബിജെപി എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് 2003 ല്‍ പാര്‍ട്ടി പുറത്താക്കി. പിന്നീട് തിരിച്ചെടുത്ത് 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടുമൊരവസരം നല്‍കി. അപ്പോഴായിരുന്നു  അപകടം.തിരഞ്ഞെടുപ്പു പ്രചാണത്തിനിടെയുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായപ്പോള്‍ പുറത്തു കാത്തുനിന്നവരില്‍ സോണിയ ഗാന്ധിയുമുണ്ടായിരുന്നു.

  2016 ല്‍ മകന്‍ അമിത് ജോഗിയെ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണു ജോഗി കോണ്‍ഗ്രസ് വിട്ടത്. ബിജെപി സ്ഥാനാര്‍ഥിയുടെ ജയത്തിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ ജോഗിയും മകനും ശ്രമം നടത്തിയെന്ന ഓഡിയോ പുറത്തായതിനെ തുടര്‍ന്നായിരുന്നു ഇത്.  'ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ്' എന്ന സ്വന്തം പാര്‍ട്ടിയുമായാണു കഴിഞ്ഞതവണ രംഗത്തിറങ്ങിയത്.

മര്‍വാഹി സംവരണ മണ്ഡലത്തില്‍നിന്ന് അജിത് ജോഗിയും കോട്ട മണ്ഡലത്തില്‍ നിന്ന് ഭാര്യ രേണുവും വിജയിച്ചു. ചെന്നൈയിലെ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ രേണു, ജോഗിയുടെ നാട്ടില്‍ ഗ്രാമീണ സേവനത്തിനെത്തിയപ്പോഴാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും പിന്നീടു വിവാഹം കഴിച്ചതും.

ജോഗി പട്ടിക വര്‍ഗക്കാരനല്ലെന്ന കോണ്‍ഗ്രസ് ആരോപണത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി ആരോപണം ശരിയാണെന്നും കണ്ടെത്തിയത് അദേഹത്തെ തളര്‍ത്തിയ സംഭവമാണ്. . വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചുവെന്ന കുറ്റം ചുമത്തി ജോഗിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും എസ്ടി എന്നു സാക്ഷ്യപ്പെടുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ സമിതി റദ്ദാക്കുകയും ചെയ്തു. പട്ടികവര്‍ഗത്തില്‍ പെട്ട കന്‍വര്‍ സമുദായാംഗമാണെന്ന ജോഗിയുടെ വാദം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ഉന്നതതല സമിതി കണ്ടെത്തിയത്.

എന്നാല്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഗൂഢാലോചനയാണിതെന്നും 1986 വരെ താന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ഇക്കാര്യം ആരും ഉന്നയിച്ചിട്ടില്ലെന്നുമായിരുന്നു ജോഗിയുടെ വാദം. ഐഎഎസില്‍ നിന്നു രാജിവച്ച് കോണ്‍ഗ്രസ് അംഗമായി രാജ്യസഭയിലെത്തിയതു മുതലാണ് ജാതിയുടെ പേരില്‍ പ്രശ്‌നമുണ്ടയത്. .2001 ല്‍ ബിജെപിയാണ് ആദ്യം ഈ പ്രശ്‌നം കോടതിയില്‍ എത്തിച്ചത്. ജോഗി പാര്‍ട്ടി വിട്ടതിനു പിന്നാലെ കോണ്‍ഗ്രസ് അതേറ്റെടുത്ത് നടപടികളിലേക്ക് നീക്കി.