ക്വാറന്റീന്‍ കേന്ദ്രത്തില്‍ ആറ് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു ; രണ്ട് പേര്‍ക്കെതിരേ കേസ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398890/snake.jpg

ഡെറാഢൂണ്‍ : ക്വാറന്റീന്‍ കേന്ദ്രത്തില്‍ ആറ് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തരാഖണ്ഡിലെ ബേട്ടല്‍ഘാട്ടിലെ താത്കാലിക ക്വാറന്റീന്‍
കേന്ദ്രത്തിലാണ് സംഭവം.

രാത്രി കുടുംബത്തോടൊപ്പം ഉറങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് പാമ്പ് കടിയേറ്റത്. പാമ്പ് കടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടുത്തിടെ ഡല്‍ഹിയില്‍ നിന്നെത്തിയ പെണ്‍കുട്ടിയും കുടുംബവും സര്‍ക്കാര്‍ തയ്യാറാക്കിയ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്നതിനിടെയാണ് ദാരുണമായ സംഭവം.

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം. ഒരു സ്‌കൂളിലെ ഒഴിഞ്ഞ കെട്ടിടമാണ് അധികൃതര്‍ താത്കാലിക ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റിയത്. ഇവിടെ പാമ്പ് ശല്യമുണ്ടെന്നും മാളങ്ങളുണ്ടെന്നും അന്തേവാസികള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായില്ല.

അതേസമയം, സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. വില്ലേജ് ഡവലപ്‌മെന്റ് ഓഫീസര്‍ ഉമേഷ് ജോഷി, അധ്യാപകനായ കരണ്‍ സിങ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.