https://assets.doolnews.com/2020/05/dk-shivkumar-399x227.jpg

കൊവിഡ് പ്രതിസന്ധിക്കിടെ തിരിച്ചു വരാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക കോണ്‍ഗ്രസ്; ഡി.കെ ശിവകുമാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്ഷീണം ജനതാദളിനും

by

മൈസൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിന്നും സഖ്യസര്‍ക്കാര്‍ തകര്‍ന്നു വീണതില്‍ നിന്നും ഉണ്ടായ ക്ഷീണത്തില്‍ നിന്നും മാറി കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിന്റെ കാഴ്ചയാണ് കര്‍ണാടകയില്‍ കഴിഞ്ഞ രണ്ട് മാസമായി കാണുന്നത്. സംസ്ഥാന അദ്ധ്യക്ഷനില്ലാതെ മൂന്നു മാസത്തോളം പ്രവര്‍ത്തിച്ച കോണ്‍ഗ്രസിന് ഇപ്പോള്‍ സംസ്ഥാന അദ്ധ്യക്ഷനുണ്ട്.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റുള്ളവരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയില്‍ തന്ത്രപരമായൊരു നീക്കം കോണ്‍ഗ്രസ് നടത്തി. കൊവിഡ് വിഷയത്തില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ പരിഹരിക്കാന്‍ ‘കായക സമാജം’ എന്ന പരമ്പരാഗത കൂട്ടായ്മ വിളിച്ചു ചേര്‍ത്തു. ആ കൂട്ടായ്മയില്‍ പങ്കെടുത്ത കര്‍ഷകരും പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനോട് ഉത്തേജക പാക്കേജ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഈ ആവശ്യം സജീവമായി ഉന്നയിച്ച് വരുന്നതിന് മുമ്പേ തന്നെ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ 1610 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പണമെറിഞ്ഞാണ് തുടങ്ങിയത് തന്നെ. അതിഥി തൊഴിലാളികളുടെ യാത്രക്ക് വേണ്ടി ഒരു കോടി രൂപ പാര്‍ട്ടിയുടെ പേരില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് നല്‍കി. രണ്ട് കോടി പിരിച്ച് ട്രെയിന്‍ യാത്ര തുകയായിനല്‍കി. ഈ നീക്കം ശിവകുമാറിന് രാഷ്ട്രീയമായി സംസ്ഥാനത്ത് ജനപ്രീതി നേടികൊടുത്തു.

ഡി.കെ ശിവകുമാര്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെയും പുതിയ നേതാക്കളെയും ജില്ലാ നേതാക്കളെയും ഒരുമിച്ച് നിര്‍ത്തി അവശ്യ വസ്തുക്കളുടെ വിതരണം നടത്തുകയും ചെയ്തു. സിറ്റിങ് എം.എല്‍.എമാരില്‍ നിന്നും പരാജയപ്പെട്ട മുന്‍ എം.എല്‍.എമാരില്‍ നിന്നും പണം പിരിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി.

ജനതാദളിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കുറച്ചു വര്‍ഷങ്ങളായി ജനതാദളില്‍ നിന്ന് ഈ കേന്ദ്രങ്ങളില്‍ കൊഴിഞ്ഞു പോക്ക് നടക്കുന്നുണ്ട്. ബി.ജെ.പിക്ക് ബദല്‍ ഞങ്ങള്‍ മാത്രമാണ് എന്ന് ജനമധ്യത്തില്‍ പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയാണ് കോണ്‍ഗ്രസ് ഈ ഘട്ടത്തില്‍ നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് കെ.പി.സി.സി വക്താവ് എം. ലക്ഷ്മണന്‍ പറഞ്ഞു.

പി.എം കെയറിലേക്കൊ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊ പണം നല്‍കാതെ ഒരു കോടി രൂപയുടെ ചെക്ക് നല്‍കി ജനപ്രീതി നേടാനുള്ള ശ്രമത്തെ കുറിച്ച് ബി.ജെ.പിക്ക് അറിയാമെന്ന് ബി.ജെ.പി വക്താവ് ജി. മധുസൂദനന്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍രെ സമ്മര്‍ദ്ദത്താലല്ല, പാരമ്പര്യ തൊഴിലാളികളോടും കര്‍ഷകരോടും സര്‍ക്കാരിന് ഉള്ള പ്രതിബദ്ധത കൊണ്ടുമാണ് പാക്കേജ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.