https://www.deshabhimani.com/images/news/large/2020/05/untitled-1-869827.jpg

സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ആർ ശ്രീലേഖ; വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകും

by

തിരുവനന്തപുരം > സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആർ ശ്രീലേഖ. ഫയർ ഫോഴ്‌സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. ഈ വർഷം ഡിസംബറിൽ ശ്രീലേഖ വിരമിക്കും. നിലവിൽ ഗതാഗത കമ്മീഷണറാണ്. ‍എഡിജിപി എം ആർ അജിത് കുമാർ പുതിയ ഗതാഗത കമ്മീഷണറാകും.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിക്കും ആർ ശ്രീലേഖയ്ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. ഡിജിപി ശങ്കർറെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണറായി തുടരും.

ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31ന് ഒഴിയുന്ന സാഹചര്യത്തിൽ ആഭ്യന്തര സെക്രട്ടറിയായ വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയാകും. 1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത . രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്തക്ക് ഒൻപത് മാസത്തെ കാലയളവാണുള്ളത്. ടി കെ ജോസാണ് പുതിയ ആഭ്യന്തര സെക്രട്ടറി.

എഡിജിപി എം ആര്‍ അജിത് കുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി മാറ്റി നിയമിക്കും. പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാറ്റി നിയമിക്കും. ജലവിഭവം, കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍റ് ഇന്‍ലാന്‍റ് നാവിഗേഷന്‍ എന്നീ വകുപ്പുകളുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കും.

കൊച്ചി മെട്രോ റെയില്‍ എം ഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ സ്പെഷ്യല്‍ പ്രൊജക്‌ട്‌സ്‌, കൊച്ചി-ബാംഗ്ലൂര്‍ ഇന്ഡസ്ട്രീയല്‍ കോറിഡോര്‍ എന്നീ വകുപ്പുകളുടെ അഡീഷല്‍ ചീഫ് സെക്രട്ടറിയുടെയും കൊച്ചി സ്‌മാര്‍ട് സിറ്റിയുടെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകളും കൂടി വഹിക്കുന്നതാണ്.

വി വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നും ആസൂത്രണവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഡോ. എ ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ഇഷിതാ റായ് കാർഷികോത്പാദന കമ്മീഷണറാകും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മലപ്പുറം കലക്‌ടർമാർ‍ക്ക് മാറ്റമുണ്ട്.

തിരുവനന്തപുരം കലക്‌ടറായ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്കും, ആലപ്പുഴ കലക്‌ടർ എം അജ്ഞനയെ കോട്ടയത്തേക്കും മാറ്റി. നവജോത് ഘോസാണ് തിരുവനന്തപുരം കലക്‌ടർ. സഹകരണ രജിസ്ട്രാ‌ർ കെ അലകസാണ്ടർ ആണ് ആലപ്പുഴ കലക്‌ട‌ർ.
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന പുനീത് കുമാറിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും, കെ എന്‍ സതീഷ് സര്‍വ്വീസില്‍ നിന്നും മെയ് 31-ന് വിരമിക്കുന്ന മുറയ്ക്ക് പാര്‍ലമെന്‍ററി കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികചുമതലയും ഇദ്ദേഹം വഹിക്കുന്നതാണ്.

മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ നിലവിലുള്ള ചുമതലകള്‍ക്ക് പുറമേ മത്സ്യബന്ധനം, മൃഗശാല, കായിക യുവജനകാര്യ വകുപ്പുകളുടെ ചുമതലകള്‍ കൂടി വഹിക്കും. ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും.

ഡിഎഫ്എഫ്റ്റി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് ഡോ. ദിനേശ് അറോറയെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി നിയമിക്കും. ഇദ്ദേഹം ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്നതാണ്. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് കെഎസ്റ്‌റിപി. പ്രോജക്‌ട് ഡയറക്ടര്‍ എം ജി രാജമാണിക്യത്തെ മത്സ്യബന്ധന വകുപ്പ് ഡയറക്‌ടറായി മാറ്റി നിയമിക്കും. മത്സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എസ് വെങ്കടേശപതിയെ കേരളാ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും.

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഡോ. പി സുരേഷ് ബാബു സര്‍വ്വീസില്‍ നിന്നും മെയ് 31-ന് വിരമിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറിയുടെ അധികചുമതല ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്‌ണ ഭട്ട് വഹിക്കും.

കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടര്‍ നവജോത് ഖോസയെ തിരുവനന്തപുരം ജില്ലാ കലക്‌ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണര്‍ എ ആര്‍ അജയകുമാറിന് കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിങ്‌ ഡയറക്‌ട‌റുടെ അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചു.

രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എ അലക്‌സാണ്ടറിനെ ആലപ്പുഴ ജില്ലാ കലക്‌ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ആലപ്പുഴ ജില്ലാ കലക്‌ടര്‍ എം അഞ്‌ജനയെ കോട്ടയം ജില്ലാ കലക്‌ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ കെ ഗോപാലകൃഷ്‌ണനെ മലപ്പുറം ജില്ലാ കലക്‌ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ജോഷിമൃണ്‍മയി ശശാങ്കിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍ ജലനിധി, ഡെപ്യൂട്ടി സെക്രട്ടറി ജലവിഭവ (നാഷണല്‍ ഹൈഡ്രോളജി & ഡ്രിപ്പ് പ്രോജക്‌ട്‌സ് & വാട്ടര്‍ റിസോഴ്‌സസ് പ്രോജക്‌ട്‌സ് അണ്ടര്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്) വകുപ്പ് എന്നീ അധിക ചുമതലകള്‍ കൂടി ഇവര്‍ തുടര്‍ന്നും വഹിക്കും.

സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്‌ടര്‍ നരസിംഹുഗാരി ടി എല്‍ റെഡ്ഡിയെ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആയി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. പൊതുഭരണ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഹരിതാ വി കുമാറിന് സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കുവാന്‍ തീരുമാനിച്ചു. പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിനെ നഗരകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.