https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/27/Baby-Tries-To-Wake-Dead-Mother-1.jpg
പ്ലാറ്റ്‌ഫോമിൽ മരിച്ചുകിടക്കുന്ന അമ്മയെ എഴുന്നേൽപിക്കാൻ ശ്രമിക്കുന്ന കുട്ടി. (വിഡിയോ ദൃശ്യം)

പ്ലാറ്റ്ഫോമിൽ മരിച്ചു കിടക്കുന്ന അമ്മയെ എഴുന്നേൽപ്പിക്കാന്‍ ശ്രമിച്ച് രണ്ടുവയസ്സുകാരൻ

by

പട്ന∙ മരിച്ചു കിടക്കുന്ന അമ്മ, മൃതദേഹത്തിനു മുകളിൽ പുതപ്പിട്ടും വലിച്ചും കളിക്കുന്ന രണ്ടു വയസ്സുകാരൻ. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ മനുഷ്യമനസാക്ഷിയെ തന്നെ കുത്തിനോവിക്കുകയാണ്. ബിഹാറിലെ മുസഫർപൂർ റെയിൽവേ സ്റ്റേഷനില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ഇരുപത്തിമൂന്നുകാരിയായ യുവതി ഗുജറാത്തിൽനിന്നു മുസഫർപൂരിലേക്ക് യാത്രതിരിച്ചത്. കനത്ത ചൂടിൽ വിശപ്പും നിർജലീകരണവും മൂലം യുവതി കുഴഞ്ഞുവീണു മരിച്ചു. മുസഫർപൂരിൽ എത്തുന്നതിനു മുൻപായിരുന്നു മരണം. ഇവരുടെ മൃതദേഹം പ്ലാറ്റ്ഫോമിൽ കിടത്തിയതോടെ രണ്ടു വയസ്സുകാരൻ ഇവരുടെ ശരീരം മറച്ചിരുന്ന പുതപ്പ് വലിക്കുകയും മാറ്റുകയും ചെയ്യുകയായിരുന്നു. അമ്മ എഴുന്നേക്കുന്നത് നോക്കിയിരുന്ന കുഞ്ഞിന്റെ കളി ഒപ്പമുണ്ടായിരുന്നവർക്ക് ഹൃദയഭേദകമായി. മുതിർന്ന പയ്യൻ വന്ന് വിളിച്ചുകൊണ്ടു പോകുന്നതുവരെ കുരുന്ന് ഇത്തരത്തില്‍ കളിതുടർന്നു.

സഹോദരിക്കും സഹോദരീ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പമാണ് യുവതി യാത്ര ചെയ്തിരുന്നത്. ട്രെയിനിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തത് ഇവരുടെ നിലഗുരുതരമാക്കി. ഇവർ ട്രെയിനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും അതിനാൽ കുടുംബത്തോടെ മുസഫർപുരില്‍ ഇറങ്ങാൻ ആവശ്യപ്പെട്ടുവെന്ന് റെയിൽ‌വേ അധികൃതർ പറഞ്ഞു.

കോവിഡ് വ്യാപനവും ലോക്ഡൗണും തുടരുന്നതിനിടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. സൈക്കിളുകളിലും കാൽനടയായും വരെ ഇവർ മടങ്ങുന്നുണ്ട്. ഇതേത്തുടർന്ന് സർക്കാർ ശ്രമിക് ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇവർക്കാവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

English Summary: Baby Tries To Wake Dead Mother At Station In Unending Migrant Crisis