ബെവ് ക്യൂ ആപ്പ്: എസ്.എം.എസ്‌ ബുക്കിങില്‍ ആറ് കോടിയുടെ അഴിമതിയെന്ന്‌ ചെന്നിത്തല

എസ്എംഎസിന് 15 പൈസ എന്ന ചാര്‍ജ് ആരാണ് തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ചോദ്യമുയര്‍ത്തി.

https://www.mathrubhumi.com/polopoly_fs/1.4195650.1571038223!/image/image.jpg_gen/derivatives/landscape_894_577/image.jpg

തിരുവനന്തപുരം: ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.എം.എസ്‌ ബുക്കിങിലൂടെ ഫെയര്‍കോഡ് കമ്പനിക്ക് വര്‍ഷം ആറ് കോടി രൂപ ലഭിക്കും. ഇത് അഴിമതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എസ്എംഎസ് ചാര്‍ജ് വേണ്ടെന്ന്‌ പറഞ്ഞ കമ്പനിയെ ഒഴിവാക്കിയാണ് എസ്എംഎസിന് 12 പൈസ ചാര്‍ജ് ചെയ്ത കമ്പനിക്ക് 15 പൈസ നല്‍കി സര്‍ക്കാര്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. 

എസ്എംഎസിന് 15 പൈസ എന്ന ചാര്‍ജ് ആരാണ് തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ചോദ്യമുയര്‍ത്തി. ടെലികോം കമ്പനിയുമായി ധാരണയുണ്ടാക്കിയാല്‍ എസ്എംഎസിന് വളരെ കുറഞ്ഞ നിരക്കില്‍ കരാറുണ്ടാക്കാന്‍ കമ്പനിക്ക് കഴിയുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ക്ക് എക്‌സൈസ്‌ മന്ത്രിയുടെ മറുപടി അര്‍ധസത്യം നിറഞ്ഞതാണ്. കൃത്രിമത്വം കാട്ടിയാണ്‌ സര്‍ക്കാര്‍ സിപിഎം അനുഭാവിക്ക് ടെന്‍ഡര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു. 

ബുക്കിങ് ചാര്‍ജിനായുള്ള 50 പൈസയിലെ ബാക്കിവരുന്ന 35 പൈസയുടെ കാര്യത്തില്‍ സുതാര്യതയില്ലെന്നും ചെന്നിത്തല ആരോപിച്ചു. കമ്പനിക്ക് നല്‍കുന്ന 2.84 ലക്ഷത്തിന് പുറമേ ആപ്പിന്റെ പരിപാലന ചെലവിന് എല്ലാവര്‍ഷവും രണ്ട് ലക്ഷം രൂപയും പരിശീലനത്തിനായി ആളൊന്നിന് 2000 രൂപയും ഫെയര്‍കോഡ് കമ്പനിക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ പരിപാലന ചെലവിന് പണം വേണ്ടെന്ന് പറഞ്ഞ കമ്പനികളും അപേക്ഷിച്ചിരുന്നു. അവരെ ഒഴിവാക്കിയാണ് ഈ കമ്പനിയെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. 

കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിനെതിരേ ആരോപണം ഉന്നയിക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തില്‍നിന്നും എക്‌സൈസ് മന്ത്രി രക്ഷപ്പെട്ടിട്ടില്ല. മുമ്പ് ബ്രുവറി, ഡിസ്‌ലറി കേസില്‍ പോലും സര്‍ക്കാറിന് കണ്ടം വഴി ഓടേണ്ടി വന്നു. കോവിഡിന്റെ മറവില്‍ നടക്കുന്ന ഇത്തരം അഴിമതി പുറത്തുകൊണ്ടുവരുന്നതിനുള്ള ജാള്യത കൊണ്ടാണ് മന്ത്രി പ്രതിപക്ഷത്തിനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണമില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായി നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 

content highlights: Bev Q app, Ramesh Chennithala