സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേരുടെ ഫലം നെഗറ്റീവ്‌

ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും.

https://www.mathrubhumi.com/polopoly_fs/1.4746385.1588956440!/image/image.jpg_gen/derivatives/landscape_894_577/image.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായതായും തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ് (യു.എ.ഇ 5, സൗദി അറേബ്യ 2, ഖത്തര്‍ 1, യു.കെ 1). 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട് (അഞ്ച്), ഡല്‍ഹി (മൂന്ന്), ആന്ധ്രാ, ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങില്‍നിന്ന്‌ വന്ന ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. കൊല്ലം ജില്ലയിലെ 2 പേര്‍ക്കും പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം (ആറ്), കാസര്‍കോട് (രണ്ട്), ആലപ്പുഴ (ഒന്ന്) വയനാട് (ഒന്ന്) എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായവരുടെ കണക്ക്. 1,003 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 445 പേര്‍ ചികിത്സയില്‍ തുടരുന്നു. 552 പേര്‍ രോഗമുക്തി നേടി. ആറ് പേര്‍ മരിച്ചു. നിലവില്‍ 1,07832 പേര്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 1,06940 പേരും ആശുപത്രികളില്‍ 892 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 229 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

58,866 സാമ്പുകളില്‍ ഇതുവരെ പരിശോധനക്കയച്ചു. ഇതില്‍ 56558 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 9095 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 8541 എണ്ണം നെഗറ്റീവായി. 

സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 81 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 13 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 10 എണ്ണം പാലക്കാടും മൂന്നെണ്ണം തിരുവനന്തപുരത്തുമാണ്‌. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, പൊല്‍പ്പുള്ളി, നെല്ലായ, പട്ടിത്തറ, ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റി, പരുതൂര്‍, കുഴല്‍മന്ദം, വിളയൂര്‍, പെരുങ്ങോട്ടുകുറിശി, തരൂര്‍, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, നാവായിക്കുള്ളം, നെല്ലനാട് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

വിമാനത്താവളം വഴി 9416 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 88,968 പേരും റെയില്‍വേ വഴി 5363 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,05,368 പേരാണ് ഇതുവരെ തിരിച്ചെത്തിയത്. 

നിരീക്ഷണത്തിലുള്ളവര്‍ നിബന്ധനകളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ നാട്ടുകര്‍ തയ്യാറാകണം. നിരീക്ഷണം പാലിക്കാത്തവരെ ഉപദേശിക്കാനുള്ള ചുമതലയും ജനങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളേയും സ്വീകരിക്കുക എന്നതാണ് സര്‍ക്കാറിന്റെ നയമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതേസമയം ക്രമീകരണമില്ലാതെ ആളുകള്‍ ഒന്നിച്ചുവന്നാല്‍ രോഗവ്യാപനം തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ അപ്രസക്തമാകുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.

ക്വാറന്റീന്‍ ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രം- മുഖ്യമന്ത്രി

ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറക്കില്ല; ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കും

വീഡിയോ കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ചിരുന്നു; വി.മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

ഒരു മാസത്തിനിടെ 453 ഹോം ക്വാറന്റീന്‍ ലംഘനം, മാസ്‌ക് ധരിക്കാത്തതിന് 3262 കേസുകള്‍

ലോക്ക്ഡൗണ്‍: സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളായി

content highlights: covid 19, covid positive case, corona virus, pinarayi vijayan