ഒപ്പം താമസിച്ച കാമുകിയെ കൊന്ന് പെട്ടിയിലാക്കി കാമുകിയുടെ സുഹൃത്തായ യുവതിക്കൊപ്പം കടന്നുകളഞ്ഞു

https://www.mathrubhumi.com/polopoly_fs/1.546020.1506915208!/image/image.jpg_gen/derivatives/landscape_894_577/image.jpg

ഡെറാഢൂണ്‍: ഒപ്പം താമസിച്ചിരുന്ന കാമുകിയെ കൊലപ്പെടുത്തി പെട്ടിയിലാക്കി ഫ്‌ളാറ്റില്‍ സൂക്ഷിച്ച ശേഷം കാമുകിയുടെ സുഹൃത്തായ യുവതിക്കൊപ്പം യുവാവ് കടന്നുകളഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശിയായ 26 കാരനാണ് കാമുകിയെ കൊന്ന് കടന്നുകളഞ്ഞത്. 

ഇയാളുടെ കാമുകിയും മധ്യപ്രദേശ് സ്വദേശിയുമായ 23 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പൂട്ടിയിട്ട ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ക്കാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസെത്തി ഫ്‌ളാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് വലിയ പെട്ടിക്കുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

വെള്ളിയാഴ്ച രാത്രിയോടെയാണ് യുവാവ് ഫ്‌ളാറ്റ് പൂട്ടി കടന്നുകളഞ്ഞതെന്നാണ് പോലീസിന് ലഭിച്ച വിവരം. കാമുകിയുടെ സുഹൃത്തായ ഒരു യുവതിയെയും അന്നേദിവസം മുതല്‍ കാണാതായതായും അന്വേഷണത്തില്‍ കണ്ടെത്തി. 23 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ഈ യുവതിയുമായി നാട് വിട്ടെന്നാണ് പോലീസിന്റെ നിഗമനം. 

വെള്ളിയാഴ്ച രാത്രി ഫ്‌ളാറ്റില്‍നിന്ന് ഉച്ചത്തില്‍ പാട്ട് കേട്ടിരുന്നതായി അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിനിടെ ബഹളമുണ്ടായാല്‍ ആരും ശ്രദ്ധിക്കാതിരിക്കാനാണ് ഉച്ചത്തില്‍ പാട്ട് വെച്ചതെന്നും പോലീസ് പറഞ്ഞു. 

നേരത്തെ ഗ്വാളിയോറില്‍ ജോലിചെയ്തിരുന്ന സമയത്താണ് യുവാവും മധ്യപ്രദേശ് സ്വദേശിയായ യുവതിയും അടുപ്പത്തിലായത്. തുടര്‍ന്ന് ഇരുവരും ഡല്‍ഹിയിലും പിന്നീട് ഹരിദ്വാറിലും  ഒരേകമ്പനിയില്‍ തന്നെ ജോലിചെയ്തുവരികയായിരുന്നു. ഹരിദ്വാറില്‍ കമ്പനിക്ക് സമീപത്തെ ഫ്‌ളാറ്റിലാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. ഇതിനിടെ കാമുകിയുടെ സുഹൃത്തായ മറ്റൊരു യുവതിയുമായി ബിഹാര്‍ സ്വദേശി അടുപ്പത്തിലായെന്നാണ് സൂചന. തുടര്‍ന്ന് കാമുകിയെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നും പോലീസ് കരുതുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇരുവരും എവിടെയാണെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു. 

Content Highlights: youth murdered his lover and fled with her friend