വൈറസുകള്‍ക്ക് വിമാനത്തിനുള്ളില്‍ പെട്ടെന്ന് പടരാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ വിദഗ്ധര്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398815/US.gif

വാഷിങ്ടണ്‍: വൈറസുകളുള്‍പ്പെടെയുള്ള അണുക്കള്‍ക്ക് വിമാനത്തിനുള്ളില്‍ പെട്ടെന്ന് പടരാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ വിദഗ്ധര്‍. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ വാദം. അതിനാല്‍ തന്നെ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഇക്കാര്യം പറഞ്ഞത്. വിമാനത്തിലെ വായുശുദ്ധീകരണ സംവിധാനങ്ങള്‍ മൂലം മിക്ക വൈറസുകളും മറ്റ് അണുക്കളും വിമാനത്തിനുള്ളില്‍ വ്യാപിക്കുന്നില്ലെന്ന് ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ വിശദീകരിക്കുന്നു.

അമേരിക്കയിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ 90 ശതമാനത്തോളം കോവിഡിനെ തുടര്‍ന്ന് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം വന്നിരിക്കുന്നത്. അതേസമയം വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റീന്‍ പീരിയഡ് പൂര്‍ത്തിയാക്കണമെന്നും ഇവര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, വിമാനയാത്ര അപകടരഹിതമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു.

വിമാനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കില്ലെന്നും മണിക്കൂറുകള്‍ ഇത്തരത്തില്‍ മറ്റൊരാളിന്റെ സമീപത്ത് ഇരിക്കേണ്ടി വരുമെന്നും ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നും ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ പറയുന്നു. അതിനാല്‍ യാത്രകള്‍ ഒഴിവാക്കുക എന്നാതാണ് ഇവര്‍ പറയുന്ന മറ്റൊരു മാര്‍ഗം. എന്നാല്‍ വിമാനത്തിനുള്ളില്‍ സാമൂഹ്യ അകലം ഉറപ്പ് വരുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നതിന് പകരം പൈലറ്റും മറ്റ് വിമാനത്തിലെ ജീവനക്കാരും പാലിക്കേണ്ട വ്യക്തിഗത പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ ചെയ്തത്.