കേള്‍ക്കാനും സംസാരിക്കാനും കഴിയില്ലെങ്കിലും ജോസഫ് വൈദികനാകും; ആഗ്രഹം സഫലമാകാന്‍ ഇനി നാലു വര്‍ഷങ്ങളുടെ കാത്തിരിപ്പ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398795/priest.gif

കൊച്ചി: രാജ്യത്താദ്യമായി ബധിരനും മൂകനുമായ ഒരു യുവാവ് വൈദികനാകാനൊരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായ പ്രഥമ വ്രതവാഗ്ദാനം കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ യേര്‍ക്കാട് നടന്നു. തൃശ്ശൂര്‍ പേരാമംഗലം സ്വദേശിയായ ബ്രദര്‍ ജോസഫ് തേര്‍മഠമാണ് ഹോളിക്രോസ് (സി.എസ്.എസ്.) എന്ന സന്ന്യാസസഭയില്‍ ചേര്‍ന്ന് വൈദികനാകുന്നത്. നാലുവര്‍ഷത്തിനുശേഷമുള്ള അന്തിമ വ്രതവാഗ്ദാനത്തിനുശേഷമാണ് വൈദികപട്ടം ലഭിക്കുക.

തന്റെ പരിമിതികള്‍ മൂലം വൈദികജീവിതത്തിലേക്ക് കടക്കാനാകുമോ എന്ന ആശങ്ക ജോസഫിനുണ്ടായിരുന്നു. എന്നാല്‍, കാഴ്ചയില്ലാത്ത ഒരാള്‍ വൈദികനായ വാര്‍ത്തയാണ് പന്നീട് ജോസഫിന് പ്രചോദനമായത്. ജോസഫിന്റെ സഹോദരനായ സ്റ്റാലിനും ഇതേ വൈകല്യങ്ങള്‍ ഉണ്ട്. ഇദ്ദേഹം ബാങ്കുദ്യോഗസ്ഥനാണ്. ഇരുവരും മുംബൈയിലാണ് പഠിച്ചത്. പൗരോഹിത്യം സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള പഠനത്തിന് ജോസഫ് അമേരിക്കയ്ക്ക് പോയി. അവിടെ ഡൊമിനിക്കന്‍ മിഷനറീസ് ഫോര്‍ ദി ഡെഫ് അപ്പൊസ്തലേറ്റിന്റെ കീഴില്‍ ദൈവശാസ്ത്രവും ഫിലോസഫിയും പഠിച്ചാണ് തിരിച്ചെത്തിയത്. ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്താന്‍ ജോസഫിന് സാധിക്കും.

തുടര്‍ന്ന് ഹോളിക്രോസ് സന്ന്യാസസഭയിലെ ഫാ. ബിജു മൂലക്കരയെ ജോസഫ് തേര്‍മഠം സമീപിക്കുകയായിരുന്നു. ജോസഫിന്റെ ആഗ്രഹം തീവ്രമാണെന്ന് തിരിച്ചറിഞ്ഞ് മിനിസ്ട്രിയിലേക്ക് താത്കാലികമായി ചേര്‍ത്തു. 2017ലാണ് കോട്ടയം അയ്മനത്തുള്ള ഹോളിക്രോസ് ആസ്ഥാനത്ത് ചേര്‍ന്നത്. ഒരുവര്‍ഷം അവിടെയും ഒരുവര്‍ഷം പുണെയിലും പഠിച്ചു. തുടര്‍ന്ന് സന്ന്യാസഭയുടെ യേര്‍ക്കാട്ടുള്ള ആശ്രമത്തില്‍ ഒരുവര്‍ഷത്തെ നൊവീഷ്യേറ്റ് പൂര്‍ത്തിയാക്കി പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ച് ളോഹയിട്ടു. വൈദികനാകുന്നതോടെ പള്ളികളില്‍ ബധിരമൂകര്‍ക്കായുള്ള കുര്‍ബാനകള്‍ അര്‍പ്പിക്കാനും കഴിയും.