യാത്രക്കാരന് കോവിഡ്; ചെന്നൈ - കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ക്വാറന്റീനില്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398784/INDIGO.gif

ചെന്നൈ: ചെന്നൈ - കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന് പരിശോധയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് വിമാനത്തിലെ ക്രൂ അംഗങ്ങളെ ക്വാറന്റീനില്‍ പ്രേവശിപ്പിച്ചു. ക്രൂ അംഗങ്ങളെ 14 ദിവസത്തേക്കാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ച ആദ്യം ദിവസം തന്നെയാണ് സംഭവം. ആകെ 93 യാത്രിക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരേരേയും കൊറോണ പരിശോധനക്ക് വിധേയരാക്കി.

മെയ് 25ന് വൈകുന്നേരം 6ഇ 381 വിമാനത്തില്‍ ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വന്ന യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഫെയ്‌സ് മാസ്‌ക്, ഷീല്‍ഡ്, കൈയുറകള്‍ എന്നിവയുള്‍പ്പടെ ധരിച്ചാണ് രോഗബാധിതനായ ആള്‍ വിമാനത്തിലിരുന്നത്. സമീപത്ത് മറ്റ് യാത്രക്കാരും ഉണ്ടായിരുന്നില്ല. അതുകൊണ്ട്, വ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതെന്നും ഇന്‍ഡിഗോ അറിയിച്ചു. ആഭ്യന്തര വിമാനസര്‍വീസ് തിങ്കളാഴ്ച ആരംഭിച്ചതിന് ശേഷം യാത്രക്കാരന് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യ സംഭവമാണ്.