https://img.manoramanews.com/content/dam/mm/mnews/news/entertainment/images/2020/5/27/shammi-wb.jpg

‘എന്‍റെ തുറന്നുപറച്ചിലുകള്‍ ചിലർ ഭയക്കുന്നു’: വിഡിയോ നീക്കം ചെയ്തവർക്കെതിരെ ഷമ്മി

by

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്നുണ്ടായ ലോക്ഡൗൺ കാലഘട്ടത്തിൽ മുമ്പ് അഭിനയിച്ച സിനിമകളുടെയും മറ്റും പിന്നണിയില്‍ നടന്ന കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഷമ്മി തിലകൻ തന്റെ എഫ്ബി പേജിൽ വിഡിയോകൾ ഷെയർ ചെയ്തിരുന്നു.എന്നാൽ പല വിഡിയോയും ആരൊക്കെയോ ചേർന്ന് നീക്കം ചെയ്തു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി.

തന്റെ തുറന്നുപറച്ചിലുകളെ പലരും ഭയക്കുന്നുണ്ടെന്നും അതിന്റെ പേരില്‍ തനിക്കെതിരെ ചിലർ കരുക്കൾ നീക്കുന്നുണ്ടെന്നും ആരോപിച്ച് നടൻ ഷമ്മി തിലകന്‍. സോഷ്യൽ മീഡിയയിൽ  പങ്കുവച്ച കുറിപ്പിലാണ് താരം വിമര്‍ശനം ഉന്നയിക്കുന്നത്. കുറ്റബോധം കൊണ്ട് ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്ക് തന്നെ അറിയാൻ കഴിയുന്നില്ലെന്നും ഷമ്മി പറയുന്നു.

25-ൽ പരം വർഷങ്ങൾക്ക് മുമ്പ് നടന്ന പൂപ്പൽ പിടിച്ച പഴയകാര്യങ്ങളും, അനുഭവിച്ച പഴങ്കഥകളും, നേരിട്ട തേപ്പു വിശേഷങ്ങളും മറ്റും പുതുതലമുറയുടെ അറിവിലേക്ക് പങ്കുവെക്കുന്നതിനായി എന്റെ ഫെയ്സ്ബുക്ക് പേജിലും, യൂട്യൂബ് ചാനലിലും മറ്റും ഞാൻ അപ്‌ലോഡ് ചെയ്തത വിഡിയോകൾ കോപ്പിറൈറ്റ് ലംഘനം നടത്തി എന്ന ആരോപണം ഉന്നയിച്ച്, നീക്കം ചെയ്ത് എന്റെ വായടപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

തേപ്പ് കഥകൾ തുറന്നെഴുതുന്നതും അത് വായിക്കുന്നവർ എനിക്ക് നൽകുന്ന പിന്തുണയും, ചില തേപ്പു മുതലാളിമാരെ ചൊടിപ്പിച്ചു എന്നതാണ് വസ്തുത. മേൽപ്പടിയാന്മാർ എനിക്കിട്ടു നൽകിയ തേപ്പ്പണികൾ കുത്തിപ്പൊക്കിയാൽ അവർക്ക് നേരിടാൻ സാധ്യതയുള്ള മാനഹാനി ഭയന്നാണ് ഇത്തരം നെറികെട്ട നീക്കവുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്.

ഒരുപാട് ജനസമ്മതി എനിക്ക് നേടിത്തന്ന പ്രജ സിനിമയിലെ ബലരാമന്റേയും കസ്തൂരിമാനിലെ പൊലീസുകാരന്റേയും മറ്റും വിഡിയോകളാണ് നീക്കം ചെയ്തിട്ടുള്ളതിൽ പ്രമുഖമായവ. എന്നാൽ എന്റെ ബലരാമൻ എന്ന കഥാപാത്രത്തിനെ പരിഹസിക്കുന്ന തരത്തിൽ ടിക്ടോക്കിലും മറ്റും വൈറൽ ആയിരിക്കുന്ന ചില വിഡിയോകൾ നീക്കം ചെയ്യുവാൻ ഇവർ തയ്യാറായിട്ടുമില്ല എന്നതിൽ നിന്നും ഇവരുടെ ഉദ്ദേശശുദ്ധി എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തം. എന്നെ,  എന്റെ തുറന്നുപറച്ചിലുകളെ ചിലരെങ്കിലും ഭയക്കുന്നു. കുറ്റബോധം കൊണ്ട് ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്ക് തന്നെ അറിയാൻ കഴിയുന്നില്ല.

അഭിപ്രായം പറഞ്ഞാൽ ഉടനെ വാളോങ്ങുന്ന, വെട്ടിനിരത്തുന്ന ഈ മാഫിയകളോട് എനിക്ക് പറയാനുള്ളത്, മുമ്പൊരു തേപ്പ് കഥയിൽ ഞാൻ പറഞ്ഞുവെച്ചതാണ്, കായംകുളം കൊച്ചുണ്ണി എന്ന വീരനായകനു വേണ്ടി പണ്ട് ഞാൻ തന്നെ പറഞ്ഞ അതേ ഡയലോഗ് തന്നെയാണ്.

"കൊലക്കയർ കാണിച്ച് കൊച്ചുണ്ണിയെ വീഴ്ത്താൻ വന്നിരിക്കുന്നു..!

ത്ഫൂ..!

ഇനിയെങ്കിലും നീയൊക്കെ മനസ്സിലാക്ക്. ആൺപിറപ്പുകൾക്ക് ഒരു മരണമേ ഉള്ളൂ

പടച്ചോൻ കൽപ്പിക്കുന്ന ആ മരണം ഞമ്മൾ എന്നേ കിനാക്കണ്ടതാ..!

നീ ചെല്ല്..!

പോയി തൂക്കുമരവും കൊലക്കയറും ഒരുക്ക്..!

ഞമ്മള് ഇവിടെത്തന്നെയുണ്ട്..!

അന്റെ മേലാളന്മാര് കെട്ടിപ്പടുത്ത ഈ ഠാണാവിനകത്ത്".