ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് സുരക്ഷിതമോ? ഫലം ജൂണിലറിയാമെന്ന് ലോകാരോഗ്യസംഘടന

https://www.mathrubhumi.com/polopoly_fs/1.4747844.1588992603!/image/image.jpg_gen/derivatives/landscape_894_577/image.jpg

ജനീവ: മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍(എച്ച്‌സിക്യു) സംബന്ധിച്ച വിവരങ്ങള്‍ ജൂണ്‍ മധ്യത്തോടെ അവലോകനം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷാ പ്രശ്നങ്ങളും പാര്‍ശ്വഫലങ്ങളും ചൂണ്ടിക്കാട്ടി ഈ മരുന്നിന്റെ ഉപയോഗം താത്ക്കാലികമായി ലോകാരോഗ്യ സംഘടന നിര്‍ത്തിവച്ചിരുന്നു.ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ വേഗത്തില്‍ അവലോകനം നടത്തുമെന്ന് അറിയിച്ചത്.

കൊറോണ വൈറസ് ചികിത്സയിലെ ഗെയിം ചെയ്ഞ്ചര്‍ എന്നാണ് എച്ച്‌സിക്യുവിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് വിളിച്ചത്. എന്നാല്‍ വിവിധ രാജ്യങ്ങളിലെ ക്ലിനിക്കല്‍ ട്രയല്‍ പരീക്ഷണങ്ങള്‍ക്ക് തങ്ങള്‍ എച്ച്‌സിക്യു ഉപയോഗിക്കില്ലെന്നാണ് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച വ്യക്തമാക്കിയത്.

 ''ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡിന്റെ അവലോകനത്തിനു ശേഷം ഹൈഡ്രോക്‌സിക്ലോറോക്വിനിന്റെ ദോഷം, ഗുണം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.ജൂണ്‍ മധ്യത്തോടെയാണ് അത് പ്രതീക്ഷിക്കുന്നതെന്നും WHO  പറഞ്ഞു.

സുരക്ഷാ കാരണങ്ങളാല്‍ കോവിഡ് 19 രോഗികളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം നിര്‍ത്തിവച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച പറഞ്ഞിരുന്നു.

''എച്ച് സിക്യുവിന്റെ ട്രയല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം സുരക്ഷാ ഡാറ്റ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് അവലോകനം ചെയ്യും,'' ടെഡ്രോസ് പറഞ്ഞു.

കോവിഡ് രോഗബാധയെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ എച്ച്‌സി ക്യു ഉപയോഗിക്കാനാണ് നേരത്തെ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തത്. അതിജാഗ്രതയുടെ ഭാഗമായാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പരീക്ഷണങ്ങള്‍ താത്ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം തലവന്‍ ഡോ. മൈക്ക് റയാന്‍ പറയുന്നത്.

ചൈനയിലും ഫ്രാന്‍സിലും നടന്ന പഠനങ്ങളിലാണ് ഏറ്റവും അവസാനമായി ഈ മരുന്നിനെതിരേ ഫലങ്ങള്‍ വന്നത്. ന്യൂയോര്‍ക്ക് കേന്ദ്രമായി നടന്ന പഠനത്തിലും മരുന്നുപയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പുണ്ടായി. ലാബില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍, ചികിത്സ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷണങ്ങളില്‍ പരസ്പരവിരുദ്ധമായ ഫലമാണ് ലഭിക്കുന്നത്.

150 രോഗികളിലാണ് ചൈനയില്‍ പരീക്ഷണം നടന്നത്. ഇവരെ രണ്ടുവിഭാഗങ്ങളായി തിരിച്ചു നടത്തിയ ചികിത്സയില്‍ മരുന്നുപയോഗിച്ചവര്‍ക്ക് നാമമാത്രമായ മെച്ചം മാത്രമാണ് കണ്ടെത്തിയത്. പാര്‍ശ്വഫലങ്ങള്‍ കൂടുതലായി കണ്ടെത്തുകയും ചെയ്തു.

ഫ്രാന്‍സില്‍ 181 രോഗികളിലായിരുന്നു പരീക്ഷണം. ഇവിടെയും മരുന്നുപയോഗിച്ചവരുടെ രോഗപ്രതിരോധശക്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ല. പാര്‍ശ്വഫലങ്ങളെപ്പറ്റി ഏറെ തെളിവുകള്‍ ലഭിക്കുകയും ചെയ്തു.

content highlights:  WHO expects anti-malarial drug hydroxychloroquine safety findings by mid-June