https://img.manoramanews.com/content/dam/mm/mnews/news/kerala/images/2020/5/27/tharoor-wb.jpg

പ്രവാസികളോട് വഞ്ചന; ഇത് കേരള മോഡലിനെ ഒറ്റിക്കൊടുക്കല്‍: വിമര്‍ശിച്ച് തരൂരും

by

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്‍റീൻ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെ പിന്തുണക്കുക മാത്രം ചെയ്ത കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപിയും വിമര്‍ശനവുമായി രംഗത്തുവന്നു. സൗജന്യ ക്വാറന്റീൻ നിർത്തലാക്കിയ നടപടി വഞ്ചനാപരമെന്ന് ശശി തരൂർ എം.പി ട്വീറ്റ് ചെയ്തു. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

‘തങ്ങളുടെ ജോലി നഷ്ടമായി മടങ്ങി വരുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. അത്തരത്തില്‍ എത്തുന്നവരോട് ക്വാറന്‍റീൻ ചെലവുകള്‍ വഹിക്കണം എന്ന് പറയുന്നത് ദുഃഖകരമാണെന്ന് മാത്രമല്ല, കേരളം ഉയർത്തിപ്പിടിക്കുന്ന ആരോഗ്യസംരക്ഷണ മാതൃകയെ ഒറ്റിക്കൊടുക്കുകയുമാണ് ചെയ്യുന്നത്’ . സർക്കാർ തീരുമാനത്തിനെതിരെ നേരത്തേ വി ടി ബൽറാമും ശബരിനാഥ് എംഎൽഎയും വിമർശനമുന്നയിച്ചിരുന്നു.

ലോകം മുഴുവൻ മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുമ്പോൾ രക്ഷതേടി സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് ഇരുട്ടടി നൽകുകയാണ് സംസ്ഥാന സർക്കാർ. ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.  

കൂടിയ നിരക്കിൽ ടിക്കറ്റെടുത്ത് വരുന്നവർ സർക്കാർ പറയുന്ന തുകയാണ് ക്വാറന്‍റൈന്‍ ചെലവിനത്തിൽ നൽകേണ്ടത്. നിരവധിപ്പേര്‍ വിദേശത്ത് നിന്ന് എത്തുന്ന സാഹചര്യത്തില്‍ ചെലവ് സംസ്ഥാന സര്‍ക്കാറിന് വഹിക്കാന്‍ സാധിക്കില്ല എന്നാണ് വിശദീകരണം. സർക്കാരിന്‍റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പ്രവാസികളുടെ ക്വാറന്റീനിന് പണം ചോദിച്ചതിനെ വിമര്‍ശിച്ച് മുസ്‌ലിം ലീഗും രംഗത്തെത്തി. വിമാനടിക്കറ്റിന് പണം പിരിച്ചുവരുന്നവര്‍ എങ്ങനെ ക്വാറന്റീന് പണം നല്‍കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണവും ജനങ്ങളുടെ സംഭാവനയും പിന്നെ എന്തിനാണ്. ആരും വരാതാവുമെന്നും അവിടെ കിടന്ന് മരിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.