http://www.metrovaartha.com/image/image.php?src=/uploads/news/2705201590558456486126008.jpg&w=710&h=400

കോട്ടയത്തിന്റെ പിന്തുണയ്ക്ക് നന്ദി; ജില്ലാ കലക്റ്റർ പി.കെ സുധീര്‍ ബാബു 31ന് സർവീസിൽ നിന്ന് വിരമിക്കും

ജില്ലയുടെ 45-ാമത് കലക്റ്ററായി 2018 ഡിസംബര്‍ 27 നാണ് കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ സുധീര്‍ ബാബു ചുമതലയേറ്റത്. ലോക്സഭാ തെരഞ്ഞെടുപ്പ്, 2019ലെ പ്രളയത്തോടനുബന്ധിച്ചുള്ള രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ലൈഫ് ഭവന പദ്ധതി പൂര്‍ത്തികരണം, പാലാ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയവയുടെ ഏകോപനം മികവുറ്റ രീതിയില്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കോട്ടയം: പ്രളയത്തിനുശേഷമുള്ള പുനര്‍നിര്‍മാണം മുതല്‍ കൊറോണ പ്രതിരോധം വരെ നീണ്ട 17 മാസങ്ങൾ വിജയകരമായി പൂര്‍ത്തീകരിച്ച് മെയ് 31ന് സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കെ ജില്ലാ കലക്റ്റർ പി.കെ. സുധീര്‍ ബാബു കോട്ടയംകാരുടെ നല്ല മനസിന് നന്ദി പറയുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും നല്‍കിയ പിന്തുണയാണ് ഇവിടുത്തെ സേവനകാലം തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ സഹായകമായതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയുടെ 45-ാമത് കലക്റ്ററായി 2018 ഡിസംബര്‍ 27 നാണ് കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ സുധീര്‍ ബാബു ചുമതലയേറ്റത്. ലോക്സഭാ തെരഞ്ഞെടുപ്പ്, 2019ലെ പ്രളയത്തോടനുബന്ധിച്ചുള്ള രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ലൈഫ് ഭവന പദ്ധതി പൂര്‍ത്തികരണം, പാലാ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയവയുടെ ഏകോപനം മികവുറ്റ രീതിയില്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന റെയില്‍പാത ഇരട്ടിപ്പിക്കലിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തടസങ്ങള്‍ നീക്കി പൂര്‍ത്തീകരിക്കുന്നതിനും ഹാരിസണ്‍ മലയാളം കമ്പനി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കുന്നതിനായി കേസ് ഫയല്‍ ചെയ്യുന്നതിനും മുന്‍കൈ എടുത്തു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഹാരിസണെതിരെ ആദ്യമായി കേസ് ഫയല്‍ ചെയ്തത് കോട്ടയം ജില്ലാഭരണകൂടമാണ്.

വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയശേഷം ജില്ലയിലെ ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ നിര്‍ബന്ധിതമാക്കി ഉത്തരവിറക്കാനും ഇദ്ദേഹത്തിന് സാധിച്ചു. ജില്ലയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമുതല്‍ ഇന്നുവരെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ച ഇദ്ദേഹം കൊവിഡിന്റെ മൂന്നാം ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുമ്പോഴാണ് കോട്ടയത്തുനിന്നു മടങ്ങുന്നത്.

വിശ്രമം മറന്ന് അധ്വാനിക്കുന്ന ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമാണ് കൊറോണ പ്രതിരോധത്തില്‍ കോട്ടയത്തിന്‍റെ കരുത്ത്. രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായ ജനങ്ങളും അഭിനന്ദനമര്‍ഹിക്കുന്നു. രോഗികളുടെ എണ്ണം വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ നീതി വകുപ്പില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസറായാണ് സുധീര്‍ ബാബു സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. സ്റ്റേറ്റ് അഡോപ്ഷന്‍ ഓഫീസര്‍, ബാലനീതി നടപടിക്രമങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്‍റ് ഡയറക്റ്റർ എന്നീ പദവികള്‍ വഹിച്ചശേഷം ഡെപ്യൂട്ടി കലക്റ്ററായി നിയമിതനായി. ഈ പദവിയില്‍  കണ്ണൂര്‍ കാസര്‍കോട്, തൃശൂര്‍, കൊല്ലം  ജില്ലകളില്‍ സേവനമനുഷ്ഠിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, തൃശൂര്‍ ആര്‍.ഡി.ഒ, കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന്‍റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍, പരിയാരം മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റര്‍, വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, മൂന്നാര്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

2016 മെയ് മുതല്‍ 2017 സെപ്റ്റംബര്‍ വരെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്റ്റർ പദവിയിലായിരുന്നു ആദ്യനിയമനം. ഇക്കാലയളവില്‍ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെ അധിക ചുമതലയും വഹിച്ചു. തുടര്‍ന്നാണ് കോട്ടയം കലക്റ്ററായി നിയമിതനായത്. സുബിതയാണ് ഭാര്യ.  മക്കള്‍: അര്‍ജ്ജുന്‍, ആനന്ദ്.