https://assets.doolnews.com/2020/05/pakistan-plain-crash-399x227.jpg

പാകിസ്താന്‍ വിമാനാപകടം; വിമാനം പറന്നത് വളരെ ഉയരത്തില്‍, എയര്‍ ട്രാഫിക് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ പൈലറ്റ് അവഗണിച്ചെന്ന് റിപ്പോര്‍ട്ട്

by

കറാച്ചി: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ജിന്ന കോളനിയില്‍ തകര്‍ന്നു വീണ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നല്‍കിയ മൂന്ന് മുന്നറിയിപ്പുകള്‍ പൈലറ്റ് സ്വീകരിച്ചില്ലെന്നാണ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പേ വളരെ ഉയരത്തിലായിരുന്നെന്നും ഉയരം കുറച്ച് പറക്കാന്‍ കണ്‍ട്രോളര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പറയുന്നതു പ്രകാരം വിമാനം ഗ്രൗണ്ടില്‍ നിന്നും 7000 അടി ഉയരത്തിലായിരിക്കേണ്ടതിനു പകരം 10000 അടി ഉയരത്തിലായിരുന്നു. ഈ സമയത്ത് പൈലറ്റിന് ഉയരം കുറയ്ക്കാന്‍ ആദ്യനിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കുഴപ്പമില്ലെന്നാണ് പൈലറ്റ് പ്രതികരിച്ചത്.

എയര്‍പോര്‍ട്ടിലേക്ക് 10 നോക്ടിക്കല്‍ മൈല്‍ ദൂരം മാത്രമുള്ളപ്പോള്‍ വിമാനം 3000 അടി ഉയരത്തിലായിരിക്കേണ്ടതിനു പകരം 7000 അടി ഉയരത്തിലായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടാമതും ഉയരം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ സാഹചര്യം കൈകാര്യം ചെയ്യാനാവും എന്നാണ് പൈലറ്റ് മറുപടി നല്‍കിയത്.
പൈലറ്റിന്റെ പിഴവാണോ സാങ്കേതിക പിഴവാണോ അപകട കാരണമെന്നതില്‍ പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി വരികയാണ്.

പാക് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പൈലറ്റ് ആദ്യം വിമാനമിറക്കാന്‍ ശ്രമിച്ചപ്പോള്‍ വിമാനത്തിന്റെ എന്‍ജിനുകള്‍ക്ക് ഉരസിയിരുന്നു. ഇത് എന്‍ജിന്‍ ഓയില്‍ ടാങ്ക് ലീക്ക് ആവാനിടയാവുകയും തീപിടുത്തിനും കാരണമായിട്ടുണ്ടെന്നും പറയുന്നു.

ആദ്യ ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടപ്പോള്‍ വിമാനം ഒന്നു കൂടി പറത്താന്‍ പൈലറ്റ് സ്വയം തീരുമാനിക്കുകയായിരുന്നു. ഈ സമയത്തുമാത്രമാണ് ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് എയര്‍ പോര്‍ട്ട് ട്രാഫിക് കണ്‍ട്രോളേര്‍സിന് പൈലറ്റ് വിവരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

പിന്നീട് വിമാനം 3000 അടി ഉയരത്തിലെത്തിക്കാന്‍ ഇവര്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ 1800 അടി ഉയരത്തിലെത്തിക്കാനേ പൈലറ്റിനു കഴിഞ്ഞുള്ളൂ. വിമാനത്തിന്റെ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കാത്തതു മൂലമാണ് വിമാനം ഉയരത്തിലെത്തിക്കാന്‍ കഴിയാതിരുന്നത്.

രണ്ടു മണിക്കൂര്‍ 34 മിനുട്ട് പോവാനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നു എന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാന യാത്ര ചെയ്തത് ഒരു മണിക്കൂര്‍ 33 മിനുട്ട് ആണ്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വിമാനാപകടത്തില്‍ 97 പേരാണ് മരിച്ചത്. ലാന്‍ഡിംഗിന് തൊട്ടുമുന്‍പാണ് ലാഹോര്‍- കറാച്ചി യാത്രാ വിമാനം തകര്‍ന്നുവീണത്. കറാച്ചിയിലെ ജിന്ന എയര്‍പോര്‍ട്ടിനു സമീപമുള്ള ജനവാസ കേന്ദ്രത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്.

രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്നു. ലാന്‍ഡിംഗിന് തൊട്ടുമുന്‍പാണ് ലാഹോര്‍- കറാച്ചി യാത്രാ വിമാനം തകര്‍ന്നുവീണത്.

കറാച്ചിയിലെ ജിന്ന എയര്‍പോര്‍ട്ടിനു സമീപമുള്ള ജനവാസ കേന്ദ്രത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പി.കെ 8303 വിമാനമാണ് തകര്‍ന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക