ഉത്രയുടെ കൊലപാതകം: ഭര്‍ത്താവ് സൂരജും കൂട്ടുപ്രതി സുരേഷും നാല് ദിവസം പോലീസ് കസ്റ്റഡിയില്‍

https://www.mathrubhumi.com/polopoly_fs/1.4781926.1590327582!/image/image.JPG_gen/derivatives/landscape_894_577/image.JPG
സൂരജ്,സുരേഷ്.

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ മുഖ്യപ്രതി സൂരജിനെയും കൂട്ടുപ്രതി പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഇരുവരെയും നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. 

തിങ്കളാഴ്ച രാവിലെ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ ഇവിടെനിന്നു കണ്ടെടുത്തു. ഇതിനിടെ ഉത്രയുടെ അമ്മ സൂരജിനെതിരേ ക്ഷോഭിച്ചതും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സൂരജ് കരഞ്ഞുപറഞ്ഞതും നാടകീയ രംഗങ്ങള്‍ക്കിടയാക്കി. 

ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര (25) വീട്ടിനുള്ളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് അച്ഛന്‍ വിശ്വസേനനും അമ്മ മണിമേഖലയും പോലീസില്‍ പരാതി നല്‍കിയത്. മെയ് ഏഴിനാണ് ഏറത്തെ കുടുംബവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ഉത്രയെ കണ്ടെത്തിയത്.അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതുകൈയില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്.

അടൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സര്‍പ്പദംശനമേറ്റത്. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടില്‍ ബോധം കെട്ട് വീണ ഉത്രയുടെ കാല്‍  പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.

അവിശ്വസനീയമായ രീതിയിലായിരുന്നു ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ പാമ്പ് കടിയേറ്റ വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നും പാമ്പ് കടിയേറ്റിട്ട് ഉടനെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഇതില്‍ ദുരൂഹത ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. രണ്ടാമത് പാമ്പ് കടിയേറ്റ ദിവസ്സം ഉത്രയോടൊപ്പം കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് സൂരജ് രാത്രിയില്‍ കിടപ്പുമുറിയിടെ ജനാലകള്‍ തുറന്നിട്ടത് സംശയത്തിന് ഇടനല്‍കി.

ടൈല്‍ പാകിയതും എ.സി ഉള്ളതുമായ കിടപ്പുമുറിയുടെ ജനാലകള്‍ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി ഭര്‍ത്താവാണ് ജനാലകള്‍ തുറന്നിട്ടത്. പാമ്പിനെ ആദ്യം കണ്ടെത്തിയതും ഭര്‍ത്താവാണ്. വീട്ടില്‍ പാമ്പ് ശല്യമോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. 

അടൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് വീട്ടില്‍ കയറിയ പാമ്പിനെ സൂരജ് നിസാരമായി പിടികൂടി പുറത്ത് കൊണ്ടുപോയിരുന്നു. അന്ന് അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പാണ് ഉത്രയെ കടിച്ചത്. എന്നാല്‍ രണ്ടാമതാകട്ടെ മൂര്‍ഖന്‍ പാമ്പും. മകള്‍ക്ക് കൊടുത്ത സ്വര്‍ണാഭരണങ്ങളും പണവും കാണാനില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് പോലീസും ക്രൈംബ്രാഞ്ചും പരാതിയില്‍ അന്വേഷണം നടത്തുകയും ഞായറാഴ്ച പുലര്‍ച്ചെയോടെ സൂരജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ സൂരജ് കുറ്റം സമ്മതിച്ചു. യൂ ട്യൂബ് വീഡിയോ ചിത്രീകരിക്കാനാണെന്ന് പറഞ്ഞാണ് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍നിന്നും പതിനായിരം രൂപയ്ക്ക് സൂരജ് പാമ്പുകളെ വാങ്ങിയത്. അണലിയെ കൊണ്ട് കടിപ്പിച്ച് ആദ്യ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് മൂര്‍ഖനെ എത്തിക്കുകയായിരുന്നു. പാമ്പുമായി വീട്ടിലെത്തിയ സൂരജ് ഉറങ്ങികിടന്ന ഉത്രയുടെ മേല്‍ പാമ്പിനെ ഇടുകയും കടിപ്പിക്കുകയുമായിരുന്നെന്നാണ് കണ്ടെത്തല്‍.

ഭാര്യയെ പാമ്പ് കടിക്കുന്നത് സമീപത്തെ കട്ടിലില്‍ ഇരുന്ന് സൂരജ് നോക്കിനില്‍ക്കുകയായിരുന്നു. ഉത്രയുമായുള്ള കുടുംബജീവിതത്തില്‍ സൂരജ് സംതൃപ്തനായിരുന്നില്ല. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും 98 പവനോളം സ്വര്‍ണം ഉത്രയില്‍നിന്ന് സ്ത്രീധനമായി വാങ്ങിയിരുന്നതായും പോലീസ് പറഞ്ഞു.

പണം ആവശ്യത്തിന് ലഭിച്ചശേഷം ഉത്രയെ ഒഴിവാക്കി കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതത്തിലേക്ക് പോകാനുള്ള ആഗ്രഹമാണ് സൂരജിനെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. അതേസമയം, ഉത്രയ്ക്ക് എന്തെങ്കിലും മയക്കുമരുന്നോ മറ്റോ നല്‍കിയാണോ പാമ്പിനെ കടിപ്പിച്ചതെന്ന സംശയം ബാക്കിനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.  

Content Highlights: uthra snake bite murder case; main accused sooraj and suresh in police custody