ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ സർക്കാരിന് വാർഷികം ആഘോഷിക്കാന്‍ അർഹതയില്ല : എം.എം ഹസന്‍

by
https://jaihindtv.in/wp-content/uploads/2020/05/MM-Hassan-May25.jpg

മഹമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മഹാദുരിതമാണ് സമ്മാനിക്കുന്നതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് എം.എം.ഹസന്‍. ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ സർക്കാരിന് വാർഷികം ആഘോഷിക്കാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച വഞ്ചനാദിനം ശാസ്തമംഗലം സബ് രജിസ്റ്റാര്‍ ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പ്രളയം, നിപ, ഓഖി, ഇപ്പോള്‍ അഞ്ചാം വർഷം അഞ്ചാമത്തെ ദുരന്തമായി കൊറോണ. ഈ ദുരന്തങ്ങളെയെല്ലാം നേരിടുന്നതില്‍ സർക്കാർ പരാജയപ്പെട്ടതായി എം.എം ഹസന്‍ പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രെഡിറ്റ് സർക്കാരിനല്ല, ജനങ്ങള്‍ക്കും ആരോഗ്യപ്രവർത്തകർക്കും പൊലീസിനുമെല്ലാം അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുൻകരുതലുകളില്ലാതെയാണ്. ജനരോഷത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ് പിണറായി സർക്കാരെന്നും എം.എം ഹസൻ പറഞ്ഞു.

തൊഴില്‍ നഷ്ടമായി പലര്‍ക്കും വരുമാനം നിലച്ച അവസ്ഥയാണ്. ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല. ബി.പി.എല്ലുകാര്‍ക്ക് 5000രൂപ സംസ്ഥാന സര്‍ക്കാരും സാധാരണ ജനങ്ങള്‍ക്ക് 5000 രൂപ കേന്ദ്ര സര്‍ക്കാരും നല്‍കാന്‍ തയ്യാറാകണം. കൊവിഡ് പ്രതിരോധത്തിന്‍റെ കേരള മോഡല്‍ പോലീസ്-ആരോഗ്യ പ്രവര്‍ത്തകരുടെ പ്രയത്‌നത്തിന്‍റെയും ജനങ്ങളുടെ സഹകരണത്തിന്‍റെയും ഫലമാണ്. അതിന്റെ അവകാശം ചുളുവിലടിക്കാനാണ് പിണറായി ശ്രമിക്കുന്നത്. പ്രവാസികളോടും മറുനാടന്‍ മലയാളികളോടും സര്‍ക്കാര്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. സര്‍ക്കാരിന്‍റെ ക്വാറന്‍റൈന്‍ സംവിധാനം വെറും പ്രഹസനമാണെന്നും ഹസ്സന്‍ പറഞ്ഞു. തമ്പാനൂര്‍ മണ്ഡലം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയും എം.എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.