https://assets.doolnews.com/2020/05/renukasingh-399x227.jpg

'ആളുകളെ മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റ് വെച്ച് അടിക്കും; ക്വാറന്റീന്‍ സെന്റര്‍ സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രിയുടെ രോഷം; വീഡിയോ വൈറലാകുന്നു

by

റായ്പൂര്‍: കൊവിഡ് ക്വാറന്റീന്‍ കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി രേണുകാ സിങ്. ആളുകളെ ഒരു മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റ് വെച്ച് അടിക്കാന്‍ തനിക്ക് അറിയാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ചത്തീസ്ഗഡിലെ ക്വാറന്റീന്‍ കേന്ദ്രത്തിലെ സാഹചര്യം അങ്ങേയറ്റം മോശമാണെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഗുപ്തയെന്ന യുവാവ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ക്വാറന്റീന്‍ കേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ രോഷം. വീഡിയോ പോസ്റ്റ് ചെയ്ത ദിലീപ് ഗുപ്തയെന്ന ആളുമായും മന്ത്രി സംസാരിച്ചിരുന്നു. ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു മന്ത്രിയുടെ രോഷപ്രകടനം. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ചത്തീസ്ഗഡില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള ബല്‍റാംപൂരിലെ ക്വാറന്റീന്‍കേന്ദ്രത്തില്‍ ഞായറാഴ്ചയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ‘ ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലുണ്ടാവില്ല എന്ന് ആരും കരുതണ്ട. 15 വര്‍ഷം ഞങ്ങള്‍ ഭരിക്കും. കൊറോണ വൈറസിനെ നേരിടാനുള്ള പണമൊക്കെ കേന്ദ്രസര്‍ക്കാരിന്റെ കൈയിലുണ്ട്. ആളുകള്‍ക്ക് ആവശ്യമുള്ള ഫണ്ട് അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കാവി ധരിച്ച ബി.ജെ.പിക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അറിയില്ലെന്ന് ആരും കരുതണ്ട. ആളുകളെ ഒരു മുറിയില്‍ പൂട്ടിയിട്ട് അവരെ ബെല്‍റ്റ് വെച്ച് അടിക്കാന്‍ എനിക്കറിയാം’ മന്ത്രി പറഞ്ഞു.

ദിലീപ് ഗുപ്തയെന്ന ആളായിരുന്നു ബഗല്‍പൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തിന്റെ പരിതാപകരമായ അവസ്ഥ ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഈ വീഡിയോ അപ് ലോഡ് ചെയ്തതിന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ജില്ലാ പഞ്ചായത്ത് തഹസില്‍ദാറും തന്നെ ഭീഷണിപ്പെടുത്തിയെന്നും അക്രമിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ ഈ ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു ദിലീപ് ഗുപ്ത ഉണ്ടായിരുന്നത്. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെ കുറിച്ചും അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത മുറികളെ കുറിച്ചുമായിരുന്നു ദിലീപ് ഗുപ്ത തന്റെ വീഡിയോയിലൂടെ ലോകത്തെ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക