https://assets.doolnews.com/2020/05/sreejith-banner-399x227.jpg

തീവ്രവാദം തലച്ചോറിനുള്ളില്‍ കയറ്റി കയറൂരി വിട്ട ക്രിമിനലുകളാണവര്‍; ഉണര്‍ന്ന ഹിന്ദു ഇവനെയൊക്കെ കാത്തോളും എന്ന ഹുങ്കില്‍ ജീവിക്കുന്നവര്‍

by

ഒരു ക്രിമിനല്‍ പ്രവര്‍ത്തനം നടത്തി, സ്വത്തിനും ജീവനുമൊക്കെ നഷ്ടമുണ്ടാക്കിയതിന് ശേഷം, അത് ഞങ്ങളാണ് ചെയ്തത് എന്ന് ഉദ്ഘോഷിക്കുന്നവരെ പരിചയമുണ്ടോ- ലോകമെമ്പാടും ഭീകരവാദികള്‍ അഥവാ റ്റെററിസ്റ്റുകള്‍ എന്നാണ് അവരെ പറയുക.

ബേസല്‍ ജോസഫിന്റെ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് അടിച്ച് തകര്‍ക്കുന്ന ചെറുപ്പക്കാരുടെ ചിത്രം നോക്കുകയായിരുന്നു. മിക്കവാറും പേര്‍ ടോവിനോയുടെയും ബേസലിന്റേയും ആരാധകരാകും. മിന്നല്‍ മുരളി ഇറങ്ങുന്ന ദിവസം എഫ്.ഡി.എഫ്.എസ് കാണുന്നവരുമാകും.

അതിലെല്ലാമുപരി അവര്‍ തൊണ്ണൂറുകളില്‍ ജനിച്ചവരുമാകും. ബാബ്രി പള്ളി തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കണ്ട് മാത്രം കണ്ട് ശീലിച്ചവര്‍. അതായിരുന്നു ഇന്ത്യയിലെ ഹിന്ദുവിന്റെ ഏറ്റവും വലിയ അഭിമാന മുഹൂര്‍ത്തമെന്നുള്ള പാഠം കേട്ട് കേട്ട് വളര്‍ന്നവര്‍. തീവ്രവാദം തലച്ചോറിനുള്ളില്‍ കയറ്റി കയറൂരി വിട്ട ക്രിമിനലുകള്‍.

പാകിസ്താനില്‍ യാത്രാ വിമാനം തകര്‍ന്ന് വീണതില്‍ സന്തോഷ നൃത്തമാടി പോസ്റ്റുകളിടുക എന്നത് ഇന്റലക്ച്വല്‍ സെല്ലിന്റേയും പള്ളിയുടെ സെറ്റ് പൊളിക്കുക എന്നത് ആക്ടിവിസ്റ്റ് സെല്ലിന്റേയും പ്രവര്‍ത്തനമായി കാണുന്ന രോഗാതുരമായ ഒരു ഐഡിയോളജിയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടവര്‍.

ഇത് കേവലമൊരു സിനിമ സെറ്റിന്റെ പ്രശ്നമല്ല. കാലടി മണപ്പുറത്ത് പൂര്‍ണ്ണമായ പരിസ്ഥിതി അനുമതികള്‍ വാങ്ങി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി വാങ്ങി പണിത ഒരു കണ്‍സ്ട്രക്ഷനെ തച്ച് തകര്‍ക്കുക എന്ന ക്രിമിനല്‍ ആക്ടിവിറ്റി മാത്രമല്ല, ആ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുന്ന ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ഇമ്മ്യൂണിറ്റി കൂടിയാണ്.

ഇതുകൊണ്ടൊന്നും ഒന്നും സംഭവിക്കില്ലെന്ന ധൈര്യം. ഉണര്‍ന്ന ഹിന്ദു ഇവനെയൊക്കെ കാത്തോളും എന്ന ഹുങ്ക്. ഒരു അനുമതിയും ഇല്ലാത്ത സെറ്റാണെങ്കില്‍ പോലും അതിനെ തൊടാനുള്ള അവകാശം ഒരു ക്രിമിനല്‍ സംഘങ്ങള്‍ക്കുമില്ല, അതിനാണ് ഇവിടെ നിയമവും വ്യവസ്ഥകളുമുള്ളത്.

പ്രതിസന്ധിയിലായിരിക്കുന്ന സിനിമ വ്യവസായത്തെ ആക്രമിക്കുക മാത്രമല്ല, പ്രതീകാത്മകമായി പോലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന ഭീഷണിയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ചെറിയപെരുന്നാള്‍ ദിവസം ഇതിനായി സംഘികള്‍ തിരഞ്ഞെടുത്തത് യാദൃശ്ചികമായി കരുതുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക