പൗരത്വ നിയമ ദേഭഗതിക്കെതിരായ പ്രക്ഷോഭം; കോടതി ജാമ്യം നല്‍കിയ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ വീണ്ടും അറസ്റ്റു ചെയ്ത് പോലീസ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398279/caa.jpg

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രേക്ഷാഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്ത ജെ.എന്‍.യുവിലെ രണ്ട് വനിതാ വിദ്യാര്‍ത്ഥി സംഘടനയിലെ പ്രവര്‍ത്തകരെ കോടതി ജാമ്യത്തില്‍ വിട്ടതിനു പിന്നാലെ ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ വിഭാഗം വീണ്ടും അറസ്റ്റു ചെയ്തു. വനിതാ സംഘടനയായ പിഞ്ചാര ടോഡിലെ പ്രവര്‍ത്തകരായ നടാഷ നര്‍വാല്‍ (32), ദേവാംഗന കാലിയ (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജഫ്രാബാദ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി നിര്‍വഹിക്കുന്നതില്‍ വിഘാതം സൃഷ്ടിച്ചതിന് ഐപിസി സെക്ഷന്‍ 353 പ്രകാരമാണ് ഇവരെ അറസ്റ്റുചെയ്തത്. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും ഉന്നയിച്ച കുറ്റം നിലനില്‍ക്കുന്നതല്ലെന്നും കാണിച്ച് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

'ഇരുവരും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ഒരു സംഘര്‍ഷത്തിലും പങ്കെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹത്തില്‍ നല്ല ബന്ധമുള്ളവരും ഉന്നത വിദ്യാഭ്യാസമുള്ളവരുമാണ് ഇരുവരും. പോലീസ് അന്വേഷണവും ചോദ്യം ചെയ്യലുമായി ഇരുവരും ഇതിനകം സഹകരിച്ചുകഴിഞ്ഞുവെന്നും' ഞായറാഴ്ച ജാമ്യം അനുവദിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് അജീത് നാരായണ്‍ വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ സാഹചര്യം പരിഗണിച്ച് പ്രതികളെ റിമാന്‍ഡ് ചെയ്യുന്നത് ഉചിതമല്ലെന്നും പോലീസിന്റെ അപേക്ഷ നിരസിക്കുകയാണെന്നും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ക്രൈംബ്രാഞ്ചിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം ഇരുവരേയൂം തൊട്ടുപിന്നാലെ വീണ്ടും അറസ്റ്റു ചെയ്തു. കൊലപാതകം, വധശ്രമം, കലാപമുണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ജാമ്യം അനുവദിച്ച കേസ് പരിഗണിക്കുന്നതിനിടെ ക്രൈംബ്രാഞ്ചിന്റെ കേസില്‍ ആവശ്യമെങ്കില്‍ 15 മിനിറ്റ് ചോദ്യം ചെയ്യാമെന്നും ഔപചാരികമായി അറസ്റ്റ രേഖപ്പെടുത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസം കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും കോടതി രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അനുവദിച്ചത്.

ഫെബ്രുവരി 22-23 തീയതികളില്‍ ജഫ്രാബാദ് മെട്രോ സ്‌റ്റേഷന്‍ പരിധിയില്‍ േറാഡ് ഉപരോധിച്ച് പൗരത്വ നിയമ ദേഭഗതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചത്് ഇവരാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്‌പെഷ്യല്‍ സെല്‍, ജഫ്രാബാദ് പോലീസ്, ക്രൈംബ്രാഞ്ച് പ്രത്യേക സംഘം എന്നിവരുടെ അന്വേഷണങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ നേരിടുന്നത്.