1200 കിലോമീറ്റര്‍ 'അച്ഛനെ പിറകിലിരുത്തി' സൈക്കിളോടിച്ച 15 കാരിക്ക് 'ഉന്നത വിളി'കൂടെ ട്രയല്‍സിന് ക്ഷണം: സര്‍പ്രൈസായി ജ്യോതിക്ക് പുതിയ സൈക്കിളും!

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398294/jyothi-kumar.jpg

ബിഹാര്‍: സുഖമില്ലാത്ത അച്ഛനെ പിറകിലിരുത്തി നീണ്ട 1200 കിലോമീറ്റര്‍ താണ്ടിയപ്പോള്‍ അവളുടെ മുന്നില്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.. വീടണയണം. അച്ഛനെ സുരക്ഷിതമായി എത്തിക്കണം. ഡല്‍ഹിയില്‍ നിന്ന് ബിഹാര്‍ വരെ സൈക്കിളില്‍ പോകാ എന്ന ആ 15 കാരിയുടെ വാശിക്ക് പിന്നില്‍ തളരാത്ത നിശ്ചയദാര്‍ഢ്യമായിരുന്നു. 1200 കിലോമീറ്റര്‍ പിന്നിട്ട് എത്തിയത് ദര്‍ബംഗയുടെ ഹീറോ ആയിട്ടാണ്.

15 കാരി ജ്യോതി കുമാരിയെ തേടി സൈക്കിളിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വിളിയാണ് എത്തിയിരിക്കുന്നത്. ട്രയല്‍സിനായാണ് പെണ്‍കുട്ടിയെ ഫെഡറേഷന്‍ ക്ഷണിച്ചിരിക്കുന്നത്. ട്രയല്‍സിനായി ക്ഷണം വന്നെന്നും, ലോക്ഡൗണ്‍ അവസാനിക്ക അവസാനിക്കുന്ന സമയത്ത് ട്രയല്‍സില്‍ പങ്കെടുക്കുമെന്നും എന്നാല്‍ മട്രികുലേഷന്‍ പാസാകുകയാണ് അവളുടെ പ്രാഥമിക ലക്ഷ്യമെന്നും ജ്യോതി കുമാരിയുടെ പിതാവ് മോഹന്‍ പാസ്വാന്‍ വ്യക്തമാക്കി.

നിലവില്‍ ഒമ്പതാം ക്ലാസിലോട്ടാണ് ജ്യോതി കുമാരി ജയിച്ചു കയറിയത്. ബിഹാര്‍ പെണ്‍കുട്ടിയുടെ സ്‌റ്റോറി വൈറലായതോടെയാണ് സിഎഫ്‌ഐ ജ്യോതി കുമാരിയെ വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അവള്‍ക്ക് വിശ്രമം ആവശ്യമാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ജ്യോതിയെ തേടി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും എത്തിയിരുന്നു. പുതിയ സൈക്കിളും സ്‌കൂള്‍ യൂണിഫോം ഷൂസ് എന്നിവ സമ്മാനിക്കുകയും ചെയ്തു.

ദേശീയ ലോക്ഡൗണ്‍ില്‍ കുടുങ്ങിയതോടെയാണ് അപകടത്തില്‍പ്പെട്ട് കിടപ്പിലായ അച്ഛനെയും കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ ജ്യോതി കുമാരി ഉറച്ച തീരുമാനം എടുത്തത്. അതിനായി ഇവരുടെ ഉള്ള സമ്പാദ്യം നല്‍കി സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി യാത്ര തുടങ്ങുകയായിരുന്നു. എട്ടു ദിവസത്തോളം എടുത്താണ് ഇരുവരും നാട്ടില്‍ എത്തിയത്. മനസാക്ഷി തോന്നിയ ചില ട്രക്ക് ഡ്രൈവര്‍മാര്‍ ഇരുവര്‍ക്കും ലിഫ്റ്റും നല്‍കിയിരുന്നു. ഗ്രാമത്തില്‍ സ്‌കൂളില്‍ അഞ്ച് കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയാണ് ജ്യോതി കുമാരി പോയിരുന്നതെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു.