മന്ത്രി അശോക് ചവാനും കോവിഡ് രോഗികളുടെയും മരണത്തിന്റെയും എണ്ണം കൂടുന്നു, ; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ 31 ശേഷവും നീട്ടിയേക്കും

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398275/ashok-chavan.jpg

മുംബൈ: കോവിഡ് അനിയന്ത്രിതമായ നിലയില്‍ ഉയരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മേയ് 31 ന് ശേവും മഹാരാഷ്ട്രയില്‍ നീട്ടിയേക്കും. രോഗികളുടെ എണ്ണം മഹാരാഷ്ട്രയില്‍ മാത്രം അരലക്ഷത്തിലേക്ക് കടന്നിരക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗൺ നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് വ്യക്തമാക്കിയിരിക്കുന്നത്. അതിനിടയില്‍ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാനും രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലായി. ഞായറാഴ്ച മാത്രം മഹാരാഷ്ട്രയില്‍ മരണമടഞ്ഞത് 58 പേരാണ്.

മഹാരാഷ്ട്രയില്‍ 50,231 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1635 പേര്‍ രോഗം ബാധിച്ചു മരിച്ചു. 33,996 പേർ ചികിത്സയിലുണ്ട്. 14,600 പേരാണ് ഇതുവരെ രോഗമുക്തരായത്. രോഗം സ്ഥിരീകരിച്ച മന്ത്രി അശോക് ചവാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യ പരിശോധ തന്നെ പോസിറ്റീവായി. വീട്ടിലെ ജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മന്ത്രിയുടെ കുടുബത്തെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്‍.

നേരത്തെ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോഴും നാളെ മുതല്‍ വിമാനത്താവളങ്ങള്‍ തുറക്കാനുള്ള നീക്കത്തിലാണ് മഹാരാഷ്ട്ര. മുംബൈയി​ലേക്കും തിരിച്ചും 25 വിമാനങ്ങള്‍ അയച്ചു കൊണ്ടു സര്‍വീസ് തുടങ്ങാനും അത് പതിയെ കൂട്ടിക്കൊണ്ടു വരാനുമാണ് നീക്കം. ഇത്തരത്തിലുള്ള ഒരു നീക്കവും ഇതുവരെ ആലോചിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു മന്ത്രി നവാബ് മാലിക്ക് വ്യോമഗതാഗതം സംബന്ധിച്ച പുതിയ പ്രഖ്യാപനവും നടത്തിയത്.