സൂരജിന് പാമ്പുകളെ നല്‍കിയത് അച്ഛന്‍; മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനെന്ന് പറഞ്ഞ്; നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്

by

കൊല്ലം: (www.kvartha.com 25.05.2020) അഞ്ചലില്‍ ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിന് പാമ്പുകളെ നല്‍കിയത് തന്റെ അച്ഛനാണെന്ന് പാമ്പുപിടുത്തക്കാരന്‍ സുരേഷിന്റെ മകന്‍ എസ് സനല്‍. സൂരജ് പാമ്പിനെ ആവശ്യപ്പെടുമ്പോള്‍ കൊലപാതകത്തിനാണെന്ന് അറിയില്ലായിരുന്നു. പാമ്പിനെ കാണണമെന്നു പറഞ്ഞാണ് ആദ്യം വിളിച്ചത്. തുടര്‍ന്ന് പാമ്പുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന് പറഞ്ഞു. എന്നാല്‍ പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും സനല്‍ പറഞ്ഞു.

രണ്ടാമത് 10,000 രൂപ നല്‍കി മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനാണെന്നു പറഞ്ഞാണെന്നും സനല്‍ വെളിപ്പെടുത്തി. ഉത്രയുടെ മരണം അറിഞ്ഞപ്പോഴേ സംശയം തോന്നിയിരുന്നുവെന്നും പൊലീസിനെ അറിയിക്കാന്‍ അച്ഛനോടു പറഞ്ഞെന്നും സനല്‍ പറയുന്നു. ശീതീകരിച്ച മുറിയുടെ ജനാലയിലൂടെ പാമ്പ് അകത്തു കയറിയെന്ന സൂരജിന്റെ വാദം പൊളിഞ്ഞത് പാമ്പുപിടിത്തക്കാരന്‍ സുരേഷിന്റെ മൊഴിയോടെയാണ്. രണ്ട് തവണയായി പാമ്പിനെ സൂരജിന് നല്‍കിയിരുന്നുവെന്നും അതിനെ പിടിക്കാനുള്ള പരിശീലനം നല്‍കിയിരുന്നുവെന്നും സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മകന്റെയും വെളിപ്പെടുത്തല്‍.

https://1.bp.blogspot.com/-nv5fU8u7Cvo/Xst0HWnDL3I/AAAAAAAB1HI/lNRyKklnNSkeUQFEWCmXr8QfiXDu69DHwCLcBGAsYHQ/s1600/Suraj-and-Uthra.jpg

മാര്‍ച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേല്‍ക്കുന്നത്. അന്ന് ഭര്‍തൃവീട്ടിന് പുറത്തുവെച്ചാണ് പാമ്പ് കടിയേറ്റത്. എന്നാല്‍ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതെ മന:പൂര്‍വം വൈകിച്ചു. എന്നാല്‍ ചികിത്സയിലൂടെ ഉത്ര സുഖം പ്രാപിച്ചു. ഇതിന്റെ ചികിത്സയ്ക്കായി സ്വന്തം വീട്ടില്‍ കഴിയുന്നതിനിടെയാണ് രണ്ടാമതും പാമ്പുകടിയേല്‍ക്കുന്നതും ഉത്ര മരിക്കുന്നതും. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഉത്രയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

Keywords: Sooraj taken to Uthra's house for evidence collection, Kollam, News, Trending, Killed, Arrested, Police, Son, Kerala.