ശ്രമിക് ട്രെയിന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്: മഹാരാഷ്ട്രയില്‍ നിന്നുള്ള സര്‍വിസ് വിവരം നേരത്തെ അറിയിച്ചിട്ടും സര്‍ക്കാര്‍ മുടക്കാന്‍ ശ്രമിച്ചു

by

കണ്ണൂര്‍: (www.kvartha.com 25.05.2020) രാഷ്ട്രീയ പോരിലെത്തിയ മഹാരാഷ്ട്രയില്‍ നിന്നും വന്ന ശ്രമിക് ട്രെയിന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മഹാരാഷ്ട്രയിലെ മലയാളിയായ കോണ്‍ഗ്രസ് നേതാവ് ജോജോ തോമസ്. മുംബെ കുര്‍ള ടെര്‍മിനസില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്ന് എം പി സി സി സെക്രട്ടറിയായ ജോജോ തോമസ് അറിയിച്ചു.

മെയ് 22-ന് രാത്രി 9.50 നാണ് ട്രെയിന്‍ പുറപ്പെട്ടത്. മെയ് 19-ന് ട്രെയിനിലെ യാത്രികരുടെ പൂര്‍ണവിവരം കേരള സര്‍ക്കാരിനെ മുംബൈ, മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ മെയിലിനും ഇതിന് മറുപടിയായി കേരള സര്‍ക്കാര്‍ അയച്ച മെയിലും കൈവശമുണ്ട്. തുടര്‍ന്ന് കേരളത്തിലെ കോവിഡ് മഹാരാഷ്ട്ര ചാര്‍ജുള്ള നോഡല്‍ ഓഫീസര്‍ ശ്രീവിദ്യാ ജോഷി ഐ എ എസും മഹാരാഷ്ട്രയിലെ കുര്‍ള സ്റ്റേഷന്‍ സോണ്‍ നോഡല്‍ ഓഫീസര്‍ ഡി സി പി സന്ദീപ് കര്‍ക്കെയും തമ്മില്‍ നിരവധി വട്ടം ചര്‍ച്ചകള്‍ നടന്നു.

https://1.bp.blogspot.com/-SFmnyr0URRs/Xst4lNoZ7AI/AAAAAAAB1HU/qasn64EWU6E2ZSPUoNHUDIsJ5b7ihlnywCLcBGAsYHQ/s1600/Jojo-Thomas.jpg

തുടര്‍ന്ന് കേരളത്തിന്റെ സംസ്ഥാന നോഡല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിന്‍ഹയും മഹാരാഷ്ട്രയുടെയുടെ സംസ്ഥാന നോഡല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. നിതിന്‍ കരീറും തമ്മിലും സംസാരിച്ചു. ഇതിനുശേഷം ആലപ്പുഴ കാസര്‍കോട്, കണ്ണൂര്‍, കൊല്ലം കലക്ടര്‍ അടക്കമുള്ള നിരവധി ജില്ലാ ഭരണാധികാരികള്‍ യാത്രക്കാരുടെ ടീം ക്യാപ്റ്റനുമായി പലവട്ടം ബന്ധപ്പെടുകയും ജില്ല തിരിച്ചുള്ള ലിസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു.

അവരുടെ അഭ്യര്‍ത്ഥന പ്രകാരം മുഴുവന്‍ ലിസ്റ്റും അയച്ചു കൊടുത്തു. ഇതിനും തെളിവുകളുണ്ട്.എന്നാല്‍ അവസാന നിമിഷം ഈ ട്രെയിന്‍ വരാതിരിക്കാനുള്ള തരത്തിലുള്ള ശ്രമങ്ങളാണ് കേരളത്തിന്റെ ഭാഗത്തുനിന്ന് ഉടനീളമുണ്ടായത്. സതേണ്‍ റെയില്‍വേയെ സ്വാധീനിച്ചും ഈ ട്രെയിന്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. മുഴുവന്‍ ചിലവും മഹാരാഷ്ട്ര സര്‍ക്കാര്‍ റെയില്‍വേക്ക് അടച്ച് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുവാന്‍ ശ്രമം നടത്തുന്നതിനിടയില്‍ ഇത്തരം ഒരു നീക്കം നടത്തിയത് ആശങ്ക ഉളവാക്കി.

മഹാരാഷ്ട്രാ സര്‍ക്കാരിന്റെയും ബാലാ സാഹിബ് തോറാട്ടിന്റെ ശ്രമത്തിന്റെ ഭാഗമായി വിഷമത അനുഭവിച്ച ഒരു കൂട്ടം മലയാളികള്‍ക്ക് നാട്ടിലെത്തുവാന്‍ സാധിച്ചു. എന്തുകൊണ്ടാണ് മുംബൈയില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ തിരിച്ചെത്തുന്നതിന് കേരളം ഇത്രയേറെ വിമുഖത കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥനപ്രകാരം ട്രെയിനു വേണ്ടി മുഴുവന്‍ പണവും നല്‍കിയത് മഹാരാഷ്ട്ര സര്‍ക്കാരാണ്.

ഇവര്‍ക്ക് വെള്ളവും ഭക്ഷണവും അടക്കം നല്‍കി സാമൂഹിക അകലം പാലിച്ചാണ് ട്രെയിനില്‍ കയറ്റി വിട്ടത്. റെഡ് സോണില്‍ നിന്നുള്ള വണ്ടി ആയതുകൊണ്ട് 1600 പേരെ കയറ്റാവുന്ന ട്രെയിനില്‍ 1000 പേരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. യാത്രക്കാരെല്ലാം മാസങ്ങള്‍ക്കു മുമ്പേ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ഇവിടെ കുടുങ്ങി കിടക്കുന്നവരെയും ചികിത്സയ്ക്ക് എത്തിയവരെയും വിദ്യാര്‍ത്ഥികളെയും ഗര്‍ഭിണികളെയും നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെയാണ് എം പി സി നേതൃത്വം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിര്‍ദേശാനുസരണം സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചതും ഈ ട്രെയിന്‍ ഏര്‍പ്പാട് ചെയ്തതും. എന്നാല്‍ മുംബൈയില്‍ നിന്ന് എത്തിയവരെല്ലാം രോഗികളാണ് എന്ന തരത്തില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ നടത്തുന്ന പ്രചാരണം വെറുപ്പ് രാഷ്ട്രീയമാണ് സൃഷ്ടിക്കുന്നത്.

പ്രവാസികളോടും മറ്റ് നഗരങ്ങളില്‍ കുടുങ്ങിപ്പോയ സ്വന്തം പൗരന്‍മാരോടും വെറുപ്പ് സൃഷ്ടിക്കുന്ന തരത്തില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം ദയവുചെയ്ത് ഒഴിവാക്കണണമെന്നും ആരെങ്കിലും രോഗികളായാല്‍ മികച്ച ചികിത്സ ഉറപ്പാക്കുവാന്‍ ഇന്ന് കേരളത്തിന് കഴിയുമെന്നും നമ്മുടെ നാട് ഇന്ന് കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ മാത്യകയാണെന്ന കാര്യം നാം ഓര്‍ക്കണമെന്നും ജോജോ തോമസ് ഓര്‍മപ്പെടുത്തി.

Keywords: Congress leader allegation against Shramik train, Kannur, News, Congress, Trending, Allegation, Train, Kerala.