http://www.metrovaartha.com/image/image.php?src=/uploads/news/2505201590380561820418318.jpg&w=710&h=400

കാസർഗോഡ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി

ജില്ലയിലാകെ 53344 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ ജില്ലയിലെ 153 സെന്‍ററുകളിലായി 19630 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെതുക.

കാസർഗോഡ്: നാളെ മുതല്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ ജില്ലയിലെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലാകെ 53344 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ ജില്ലയിലെ 153 സെന്‍ററുകളിലായി 19630 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെതുക. ഹയര്‍സെക്കന്‍ററി തലത്തില്‍106 സെന്‍ററുകളിലായി  16677 പ്ലസ് വണ്‍ വിദ്യാര്‍ഥികളും 17037 പ്ലസ് ടു വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതുക. 22 സെന്‍ററുകളിലായി 3000 വിഎച്ച്‌സി കുട്ടികളും പരീക്ഷയെഴുതും.

പത്താംതരം പരീക്ഷ എഴുതേണ്ട 297 വിദ്യാര്‍ഥികളാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതില്‍ 33 കുട്ടികള്‍ സ്വന്തമായി എത്തി പരീക്ഷ എഴുതാമെന്ന് അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 264  പത്താംതരം വിദ്യാര്‍ഥികളും കര്‍ണാടകയില്‍ നിന്നുള്ള 204 ഹയര്‍സെക്കന്‍ററി വിദ്യാര്‍ഥികളുമാണുള്ളത്. എവിടെയും പരീക്ഷ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. 

ഹോട്‌സ്‌പോട്ടായ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും  കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഇവിടെത്തന്നെ പരീക്ഷ എഴുതാം. എന്നാല്‍ കണ്ടയിന്‍റ്മെന്‍റ് സോണുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെ പ്രത്യേകം മാറ്റി മറ്റൊരു മുറിയിലാണ് പരീക്ഷ എഴുതുക. ഇതിനായുള്ള സജ്ജീകരണങ്ങളും വിദ്യാലയങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

പരീക്ഷയെഴുതുന്ന വിദ്യാലയത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതിയ്ക്കായി കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഇന്ന് സബ്കലക്റ്റര്‍ അനുവദിച്ച പാസുമായി രാവിലെ പത്തിന് മുമ്പ് മഞ്ചേശ്വരം തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ എത്തണം. പാസ് ലഭിക്കാന്‍ കാലതാമസം ഉണ്ടായാലും രജിസ്റ്റര്‍ ചെയ്ത രേഖയുമായി ഇന്ന് രാവിലെ പത്തിന് മുമ്പ് തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചിട്ടുണ്ട്.

ഇവരെ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തുന്ന പ്രത്യേക കെഎസ്ആര്‍ടിസി ബസുകളില്‍ അതത് വിദ്യാലയങ്ങളില്‍ എത്തിക്കും. ഒരു ബസില്‍ 30 വിദ്യാര്‍ഥികള്‍ എന്ന ക്രമത്തിലാണ് കെഎസ്ആര്‍ടിസി ബസ് ക്രമീകരിക്കുക. പരീക്ഷ കഴിയുന്നത് വരെ ഈ വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം എന്നിവയടക്കം പൂര്‍ണ ചുമതല അതാത് സ്‌കൂളുകള്‍ക്കായിരിക്കും. കൂടാതെ ഇത്തരത്തിലെത്തുന്ന കുട്ടികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും ആരോഗ്യ കേന്ദ്രങ്ങളിലും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

സ്‌കൂളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ഥികളെ കോവിഡ് 19 ജാഗ്രത മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പരീക്ഷ എഴുതിക്കുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനും, സാമൂഹ്യ അകലം പാലിക്കുക  ഉള്‍പ്പെടെയുള്ള  കാര്യങ്ങളില്‍ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക്  നല്‍കിയിട്ടുണ്ടന്ന് ജില്ലാ  വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ കെ വി പുഷ്പ പറഞ്ഞു. പരീക്ഷ കഴിഞ്ഞാലും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം 14 ദിവസത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തീകരിക്കണം.