ട്രെയിനില്‍ ഭാര്യയ്ക്ക് ഇരിക്കാന്‍ സീറ്റ് ചോദിച്ച യുവാവിനെ തല്ലിക്കൊന്നു

https://www.mathrubhumi.com/polopoly_fs/1.4030540.1565443134!/image/image.jpg_gen/derivatives/landscape_894_577/image.jpg
Photo: mathrubhumi archives

മുംബൈ: ട്രെയിനില്‍ ഭാര്യയ്ക്ക് ഇരിക്കാന്‍ സീറ്റ് ചോദിച്ച യുവാവിനെ യാത്രക്കാര്‍ തല്ലിക്കൊന്നു. മുംബൈ-ലാത്തൂര്‍- ബീദര്‍ എക്‌സ്പ്രസിലാണ് സംഭവം. കല്യാണ്‍ സ്വദേശി സാഗര്‍ മാര്‍കണ്ഠിനെ(24)യാണ് ട്രെയിനില്‍ വെച്ച് യാത്രക്കാര്‍ ക്രൂരമായി തല്ലിക്കൊന്നത്. സംഭവത്തില്‍ ട്രെയിനിലെ യാത്രക്കാരായ ആറ് സ്ത്രീകളെയും നാല് പുരുഷന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് കുര്‍ദുവാഡിയിയിലേക്ക് പോവുകയായിരുന്നു സാഗറും ഭാര്യ ജ്യോതിയും രണ്ടു വയസ്സുള്ള മകളും. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തിരക്കുകാരണം സീറ്റില്ലാത്തതിനാല്‍ ജ്യോതി കുട്ടിയെ എടുത്ത് നിന്നുകൊണ്ടാണ് യാത്രചെയ്തിരുന്നത്. ജ്യോതിക്ക് ഇരിക്കാന്‍ സീറ്റ് നല്‍കാന്‍ യാത്രക്കാരിയായ സ്ത്രീയോട് സാഗര്‍ ആവശ്യപ്പെട്ടു.

ഇതോടെ ക്ഷുഭിതയായ യാത്രക്കാരി സാഗറിനെ അസഭ്യം പറയാനാരംഭിച്ചു. യുവതിയുമായി വാക്കുതര്‍ക്കത്തിനിടെ സ്ത്രീകളടക്കം 12 പേരടങ്ങുന്ന യാത്രക്കാര്‍ സാഗറിനെ മര്‍ദിച്ചു. സാഗറിനെ മര്‍ദിക്കുന്നത് ജ്യോതി തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയെ മാറ്റി നിര്‍ത്തി സംഘം മര്‍ദനം തുടരുകയായിരുന്നു

തുടര്‍ന്ന്, ദൗണ്ടിലെത്തിയശേഷം റെയില്‍വേ പോലീസ് സാഗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: man beaten to death by passengers over to asked seat for wife