മന്ത്രിമാരുടെ ആ 'പട്ടികയില്‍' പട്ടേലിനെ നെഹ്‌റു ഒഴിവാക്കിയെന്ന് വെളിപ്പെടുത്തല്‍: മറുപടിയായി ട്വിറ്ററില്‍ 'തെളിവുകള്‍' പറയുന്നു!

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372740/nehru-patel.jpg

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഒഴിവാക്കാന്‍ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ വിവാദം. നാട്ടുരാജ്യ സംയോജനത്തില്‍ പട്ടേലിന്റെ വലംകൈയായിരുന്ന ആഭ്യന്തര സെക്രട്ടറി വി.പി. മേനോന്റെ കൊച്ചുമകള്‍ ബസു രചിച്ച 'വി.പി. മേനോന്‍-ദി അണ്‍സങ്ങ് ആര്‍ക്കിടെക്ട് ഓഫ് മോഡേണ്‍ ഇന്ത്യ' എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദമാകുന്നത്.

പുസ്തകത്തിലെ പരാമര്‍ശം ഉള്‍പ്പെടെ ചുണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദം ട്വിറ്ററില്‍ കത്തിപ്പടര്‍ന്നത്. സ്വാതന്ത്ര്യനാന്തരമുള്ള ആദ്യ സര്‍ക്കാരിലെ മന്ത്രിമാരുടെ പട്ടിക നെഹ്‌റു വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റനു സമര്‍പ്പിച്ചതില്‍ പട്ടേലിന്റെ പേരുണ്ടായിരുന്നില്ലെന്നാണ് അടുത്തിടെ പുറത്തിറക്കിയ പുസ്തകത്തിലെ പരാമര്‍ശം.

തുടര്‍ന്ന് മൗണ്ട് ബാറ്റന്‍ ഇടപെട്ടാണ് പട്ടേലിന്റെ പേര് മന്ത്രിമാരുടെ പട്ടികയില്‍ ചേര്‍ത്തതെന്നാണ് നാരായണി പുസ്തകത്തില്‍ വിശദീകരിക്കുന്നത്. ഇതിനു പിന്നാലെ വിമര്‍ശനവുമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശുമാണ് രംഗത്തെത്തിയത്. ഇതിനു തെളിവായി 1947 ജൂലായ് 19 നു നെഹ്‌റു മൗണ്ട് ബാറ്റനും പിന്നീട് ജൂലായ് 30 നും ഓഗസ്റ്റ് ഒന്നിനും പട്ടേലിന്ും അയച്ച കത്തുകളാണ് ട്വിറ്ററില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. മന്ത്രിസഭയില്‍ ചേരാന്‍ പട്ടേലിനെ നെഹ്‌റു ക്ഷണിച്ചുകൊണ്ട് അയച്ചിരിക്കുന്ന കത്തുകളാണ് പുറത്തുവിട്ടിരിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനായി പട്ടേലിനെ നി്െചയിച്ചതു തെളിയിക്കുന്ന 1947 ഓഗസ്റ്റ് 14 നു നെഹ്‌റുവിന്റെ ഓഫീസ് നോട്ടും ജയറാം രമേശും പുറത്തുവിട്ടിട്ടുണ്ട്.

രാമചന്ദ്ര ഗുഹ മന്ത്രി ജയ്ശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. ജെഎന്‍യുവില്‍ നിന്ന് ഗവേഷണ ബിരുദം നേടിയ മന്ത്രി തന്നേക്കാള്‍ പുസ്തകം വായിച്ചിട്ടുണ്ടാകും. അവയിലൊക്കെ നെഹ്‌റുവും പട്ടേലും തമ്മിലുള്ള കത്തിടപാടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ടാകും.. തന്റെ മന്ത്രിസഭയിലെ നെടും തൂണാണ് പട്ടേലെന്നാണ് കത്തില്‍ നെഹ്‌റു വിശേഷിപ്പിച്ചിരിക്കുന്നതെന്നും രാമചന്ദ്ര ഗുഹ എസ്.ജയശങ്കറെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.