https://img.manoramanews.com/content/dam/mm/mnews/news/breaking-news/images/2020/1/31/corona-virus-31.jpg

സംസ്ഥാനത്ത് പുതുതായി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ല

by

സംസ്ഥാനത്ത് പുതുതായി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി. 1471 പേര്‍ നിരീക്ഷണത്തില്‍; തൃശൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരം

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആശുപത്രിയിലെത്താന്‍ സര്‍ക്ക‍ാര്‍ വാഹനം അനുവദിക്കും. കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളില്‍ കര്‍ശനനടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയില്‍ കുടുങ്ങിയ 366 ഇന്ത്യക്കാരെ പുലര്‍ച്ചെ രണ്ടുമണിയോടെ ഡല്‍ഹിയിലെത്തിക്കും. മടങ്ങിവരുന്നവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി ട്യാന്‍ ഹേ എയര്‍പോര്‍ടിലെത്തിച്ചു . നാനൂറ് പേരടങ്ങുന്ന ആദ്യസംഘത്തിലെ വിദ്യാര്‍ഥികളെ ഹരിയാനയിലെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലും പാര്‍പ്പിക്കും. രണ്ടാമത്തെ സംഘത്തെ നാളെ മടക്കിക്കൊണ്ടുവരുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. 28 മലയാളി വിദ്യാര്‍ഥികള്‍ സംഘത്തിലുണ്ട്.

 ഇവരെ മടക്കിക്കൊണ്ടുവരാനുള്ള 423 സീറ്റുകളുള്ള 747 എയര്‍ഇന്ത്യ ജംബോ വിമാനം വുഹാനിലെത്തിക്കഴിഞ്ഞു. ആരോഗ്യമന്ത്രാലയത്തിലെ അഞ്ചുഡോക്ടര്‍മാരും പാരാമെഡിക്കല്‍ സംഘവും വിമാനത്തിലുണ്ട്. നിപ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന രണ്ടുമലയാളി നഴ്സുമാരും ഇതിലുണ്ട്. മടങ്ങിവരുന്നവരുടെ പ്രാഥമിക വൈദ്യപരിശോധന ചൈനയില്‍ തുടങ്ങി. വൈറസ് ബാധിച്ചില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ വിമാനത്തില്‍ കയറ്റൂ. വൈറസ് ബാധയുണ്ടോന്ന സംശയം തോന്നിയാല്‍, ചൈനയില്‍ തന്നെ ചികില്‍സാസൗകര്യങ്ങള്‍ ഒരുക്കും. വിമാന ജോലിക്കാരും യാത്രക്കാരും തമ്മില്‍ ആശയവിനിമയം ഉണ്ടാകില്ല. ഭക്ഷണം, വെള്ളം, മരുന്നുകള്‍ തുടങ്ങിയ സീറ്റുകളില്‍ വയ്ക്കും. ഡല്‍ഹി വിമാനത്താവളത്തിലെ സ്ക്രീനിങ്ങിന് ശേഷം രണ്ടുസംഘങ്ങളായി തിരിക്കും. വിദ്യാര്‍ഥികളായിട്ടുള്ളവരെ ഡല്‍ഹിക്കടുത്ത് മനേസറിലെ സൈനികക്യാംപിലേക്ക് മാറ്റും. 300 കിടക്കകുള്ള ക്യാംപില്‍ എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ ഡല്‍ഹി ചാവ്‍ലയിലെ ഐ.ടി.ബി.പി ക്യാംപിലാണ് ഒരുക്കിയിട്ടുള്ളത്. സൈനിക ഡോക്ടര്‍മാരാണ് ഇവരുടെ വൈദ്യപരിശോധന നടത്തുക. പതിനാല് ദിവസത്തെ നിരീക്ഷണത്തിനിടയില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഡല്‍ഹി കണ്‍ടോണ്‍മെന്റിലെ സൈനിക ബേസ് ആശുപത്രിയിലേക്ക് മാറ്റും.