പൗരത്വ നിയമ ഭേദഗതിയെ റൗലത്ത് ആക്ടിനോട് ഉപമിച്ച് ഊര്‍മിള മതോണ്ട്കര്‍

പ്രസംഗത്തിനിടെ രണ്ടാം ലോക മഹായുദ്ധം നടന്ന വര്‍ഷത്തെക്കുറിച്ച് പറഞ്ഞതില്‍ ഊര്‍മിളയ്ക്ക് തെറ്റുപറ്റുകയും ചെയ്തു.

https://www.mathrubhumi.com/polopoly_fs/1.3735191.1568109997!/image/image.jpg_gen/derivatives/landscape_894_577/image.jpg
Photo: AP

പുണെ (മഹാരാഷ്ട്ര): പൗരത്വ നിയമഭേദഗതിയെ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന റൗലത്ത് ആക്ടിനോട് ഉപമിച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഊര്‍മിള മതോണ്ട്കര്‍. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പൂണെയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. പ്രസംഗത്തിനിടെ രണ്ടാം ലോക മഹായുദ്ധം നടന്ന വര്‍ഷത്തെക്കുറിച്ച് പറഞ്ഞതില്‍ ഊര്‍മിളയ്ക്ക് തെറ്റുപറ്റുകയും ചെയ്തു.

'1919 ലെ രണ്ടാം ലോക മഹായുദ്ധത്തിന്  ശേഷം, ഇന്ത്യയില്‍ അശാന്തി പടരുകയാണെന്നും യുദ്ധത്തിന് ശേഷം അത് കൂടിവരുന്നുവെന്നും ബ്രിട്ടീഷുകാര്‍ മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് അവര്‍ റൗലത്ത് ആക്ട് കൊണ്ടുവന്നത്'. - ഊര്‍മിള പറഞ്ഞു.  1939 - 1945 കാലത്ത് നടന്ന രണ്ടാം ലോക മഹായുദ്ധത്തെപ്പറ്റി പറഞ്ഞപ്പോള്‍ 1919 എന്നാണ് അവര്‍ പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തിലെ രണ്ട് കരിനിയമങ്ങളായി പൗരത്വ നിയമവും റൗലത്ത് ആക്ടും രേഖപ്പെടുത്തപ്പെടുമെന്നും ഊര്‍മിള  കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന സംശയത്തിന്റെ പേരില്‍ ആരെയും അറസ്റ്റു ചെയ്യാനും വിചാരണ കൂടാതെ രണ്ടുവര്‍ഷംവരെ തടവില്‍ വെക്കാനും വാറന്റില്ലാതെ എവിടെയും കയറിച്ചെല്ലാനുമുള്ള അധികാരം പോലീസിന് നല്‍കുന്നതായിരുന്നു റൗലത്ത് ആക്ട്. പൗരത്വ നിയമ ഭേദഗതിയെ ഇതിനോടാണ് ഊര്‍മിള താരതമ്യപ്പെടുത്തിയത്.

ബോളിവുഡ് നടിയായ ഊര്‍മിള മതോണ്ട്കര്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മുംബൈ നോര്‍ത്ത് ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറിലാണ് പ്രവര്‍ത്തകരുടെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി രാജിവെച്ചത്. 

Content Highlights: Urmila Matondkar compares CAA with Rowlat Act