https://www.deshabhimani.com/images/news/large/2020/01/murde-846666.jpg

യുപിയിൽ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ്‌ പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലി കൊന്നു

by

ലഖ്‌നൗ> യുപിയിൽ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു. ഇവരുടെ മകൾ നോക്കി നിൽക്കെയായാണ്‌ നാട്ടുകാർ ആക്രമിച്ചത്‌. ഗുരുതരമായി തലയ്ക്ക് അടക്കം പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് ബഥമിനെ ഇന്നലെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. കുട്ടികളെയെല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഇതിന്‌ ശേഷമാണ്‌ പ്രതിയുടെ വീട്ടിലെത്തി നാട്ടുകാർ അക്രമം കാണിച്ചത്‌.

നാട്ടുകാർ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു നാട്ടുകാരനും തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു.

കര്‍തിയ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഗ്രാമത്തിലുള്ള 15 കുട്ടികളുള്‍പ്പെടെ 20 ഓളം പേരെ സുഭാഷ് ഗൗതം എന്നയാള്‍ പൂട്ടിയിട്ടിരുന്നത്. ഇയാളുടെ ഭാര്യയും മകളും അതിലുണ്ടായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് വീട്ടിലേക്ക് ഇരച്ചു കയറിയ യുപി പോലീസിന്റെ കമാന്‍ഡോ സേന 20 കുട്ടികളെയും മൂന്നു സ്ത്രീകളെയും രക്ഷപ്പെടുത്തിയത്. പോലീസ് നടത്തിയ വെടിവയ്പില്‍ അക്രമി കൊല്ലപ്പെടുകയും ചെയ്തു.സർക്കാർ സഹായമൊന്നും ലഭിക്കുന്നില്ലെന്ന്‌ പറഞ്ഞാണ്‌ ഇയാൾ കുട്ടികളെ ബന്ദിയാക്കിയത്‌. കലക്‌ടർ അടക്കം വന്ന്‌ സംസാരിച്ചിട്ടും കുട്ടികളെ പുറത്ത്‌വിടാൻ ഇയാൾ തയ്യാറായില്ല. വീടിനുള്ളിൽ വെടിയുതിർക്കാനും ശ്രമിച്ചു. തുടർന്നാണ്‌ പൊലീസ്‌ ബലം പ്രയോഗിച്ചത്‌. 5 മുതൽ 9 വയസ്‌ വരെയുള്ള കുട്ടികളെയാണ്‌ ബന്ദിയാക്കിയത്‌. ഇയാൾക്ക്‌ മാനസിക അസ്വാസ്‌ത്വം ഉള്ളതായും പറയുന്നു.