https://janamtv.com/wp-content/uploads/2020/01/mo-obran.jpg

കേൾവി ശക്തിയില്ല ; പക്ഷേ അറുപതുകാരി തിരമാലകളെ കീറി മുറിച്ച് സഞ്ചരിച്ചത് അയ്യായിരത്തോളം കിലോമീറ്റർ ; ലോക റെക്കോഡ്

by

കേൾവിശക്തിയില്ലാത്തത് മനശ്ശക്തിയെ തളർത്തിയില്ല. അറുപതുകാരിയായ മോ ഒബ്രയൻ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ തുഴഞ്ഞ് കടന്നത് 4828 കിലോമീറ്ററുകൾ. ലാ ഗൊമേറയിലെ കാനറി ദ്വീപിൽ നിന്ന് ആരംഭിച്ച യാത്ര ആന്റിഗ്വയിലെ കരീബിയൻ ദ്വീപിൽ എത്തിയതോടെ കുറിച്ചത് ലോക റെക്കോഡാണ്. ആദ്യമായാണ് കേൾവിശക്തിയില്ലാത്ത ഒരാൾ അറ്റ്‌ലാന്റിക്ക് സമുദ്രത്തിലൂടെ തുഴഞ്ഞ് ഇത്രയും കിലോമീറ്ററുകൾ കടക്കുന്നത്.

മോ ഒബ്രയനും മകളും മറ്റൊരു സുഹൃത്തുമടങ്ങുന്ന സ്ത്രീകളുടെ സംഘമാണ് 49 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിയത്. നാലു മണിക്കൂർ ഷിഫ്റ്റിൽ രണ്ടു പേർ ചേർന്ന് തുഴഞ്ഞും പിന്നെ രണ്ടു മണിക്കൂറോളം വിശ്രമിച്ചുമാണ് ‌ഇവർ റ്റാലിസ്കർ വിസ്കി അറ്റ്ലാന്റിക് ചലഞ്ച് മത്സരത്തിൽ റെക്കോഡിട്ടത്. ഇത്രയും വേഗത്തിൽ മൂന്ന് സ്ത്രീകളുടെ സംഘം ആദ്യമായാണ് തുഴഞ്ഞെത്തുന്നത്.

കേൾവിശക്തിയില്ലാത്തത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് മോ ഒബ്രയാൻ സാക്ഷ്യപ്പെടുത്തുന്നു. കടൽച്ചൊരുക്കും കൂറ്റൻ തിരമാലകളും പലപ്പോഴും വലിയ ഭീഷണിയായെങ്കിലും ഒടുവിൽ മൂന്ന് പെണ്ണുങ്ങളുടെ നിശ്ചയ ദാർഢ്യമാണ് വിജയിച്ചതെന്ന് ഒബ്രയാൻ പറയുന്നു. അറ്റ്ലാന്റിക് കടന്ന ആവേശത്തിൽ ഇനി പസഫിക് സമുദ്രത്തിലും ഒരു കൈ നോക്കാമെന്ന ചിന്തയിലാണ് ഒബ്രയാൻ.കേൾവി ശക്തി ഇല്ലാതാകുമ്പോൾ പലരും ജീവിതത്തിൽ നിന്ന് പിൻവലിയുന്നുവെന്ന് ഒബ്രയാൻ ചൂണ്ടിക്കാട്ടുന്നു. ഇവർക്കെല്ലാം തന്റെ പ്രവൃത്തി ആവേശമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.