https://www.doolnews.com/assets/2019/12/shane-nigam-ak-balan-399x227.jpg

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 'അമ്മ'യ്ക്കു തന്നെ തീര്‍ക്കാവുന്നതേയുള്ളൂ; ലഹരി ഉപയോഗത്തിന് തെളിവുകള്‍ നല്‍കിയാല്‍ നടപടിയെന്നും മന്ത്രി എ.കെ ബാലന്‍

by

തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ താരസംഘടനയായ ‘അമ്മ’യ്ക്കു തന്നെ തീര്‍ക്കാവുന്നതെയുള്ളുവെന്ന് മന്ത്രി എ.കെ ബാലന്‍. ഷെയിന്‍ നിഗവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷെയ്ന്‍ നിഗം തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞതായും സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയാണെന്ന് ഷെയ്ന്‍ പറഞ്ഞതായും മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലതെന്നും അതിന് സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സിനിമാ വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും സിനിമ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തെളിവുകള്‍ നല്‍കിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഷെയ്ന്‍ നിഗത്തിനെതിരായ നടപടിയില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. നിര്‍മ്മാതാക്കള്‍ക്കെതിരായ ഷെയ്‌നിന്റെ പരാമര്‍ശമാണ് നിലപാട് കടുപ്പിക്കാന്‍ സംഘടനയെ പ്രേരിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നമ്മുടെ ഭാഗത്തുനിന്നും പറയാനുള്ള കാര്യം അവര്‍ കേള്‍ക്കില്ലെന്നും അവര്‍ പറയുന്നതെല്ലാം നമ്മള്‍ കേട്ടുകൊള്ളണമെന്നുമായിരുന്നു ഷെയ്ന്‍ പറഞ്ഞത്.നമ്മളെ അവിടെ കൊണ്ടുപോയി ഇരുത്തും. നമ്മുടെ സൈഡില്‍ നിന്ന് പറയാനുള്ളതൊന്നും കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും. അവര്‍ പറഞ്ഞതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം എന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.

ഷെയ്‌നിന്റെ ഇന്നത്തെ പരാമര്‍ശത്തോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ പ്രസക്തി നഷ്ടപ്പെട്ടന്നും ഖേദം പ്രകടിപ്പിക്കാതെ ഇനി ചര്‍ച്ചയില്ലെന്നുമാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

ഷെയിന്റെ പരാമര്‍ശത്തോട് താരസംഘടനയായ അമ്മയ്ക്കും അതൃപ്തിയുണ്ട്. ഐ.എഫ്.എഫ്.കെയില്‍ തന്റെ ചിത്രങ്ങളായ ഇഷ്‌കിന്റെയും കുമ്പളങ്ങി നൈറ്റ്‌സിന്റെയും പ്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഷെയ്‌നിന്റെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video