ഉത്തേജക മരുന്ന്: നാല് വര്‍ഷത്തേക്ക് റഷ്യന്‍ താരങ്ങള്‍ക്ക് കായിക മത്സരങ്ങളില്‍ വിലക്ക്; ഒളിംപിക്‌സ് നഷ്ടമാകും

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356975/russia.jpg

മോസ്‌കോ: റഷ്യയ്ക്ക് കായികമത്സരങ്ങളില്‍ നിന്ന് വിലക്ക്. ലോക ഉത്തേജക മരുന്ന് പരിശോധാ ഏജന്‍സിയായ വേള്‍ഡ് ആന്റി ഡോപിംഗ് ഏജന്‍സി (വാഡ) ആണ് നടപടി സ്വീകരിച്ചത്. ഉത്തേജക മരുന്ന് പരിശോധനയില്‍ കൃത്രിമം കാണിച്ചതിനാണ് വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗം പിടിക്കപ്പെടാതിരിക്കാന്‍ റഷ്യന്‍ താരങ്ങളുടെ സാമ്പിളില്‍ കൃത്രിമം നടത്തിയെന്നാണ് കണ്ടെത്തല്‍. പരിശോധനാ ഫലം നെഗറ്റീവാക്കാന്‍ കൃത്രിമം കാണിച്ചതിന് പുറമെ പോസിറ്റീവാകാന്‍ സാധ്യതയുള്ള സാമ്പിളുകള്‍ മാറ്റുകയും ചെയ്തു.

റഷ്യയുടെ കൃത്രിമത്വം പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ നിന്നടക്കം നാല് വര്‍ഷത്തേക്ക് വിലക്കാന്‍ വാഡ എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. റഷ്യയെ വിലക്കാന്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തതെന്ന് വാഡ വക്താവ് അറിയിച്ചു. എല്ലാ കായിക ഇനങ്ങളിലും വിലക്ക് ബാധകമാണ്. ഇതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒളിംപിക്‌സ്, 2022 ഫുട്‌ബോള്‍ ലോകകപ്പ് എന്നിവ റഷ്യയ്ക്ക് നഷ്ടപ്പെടും.

വിലക്ക് നടപടിക്കെതിരെ 21 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര കായിക കോടതിയില്‍ അപ്പീല്‍ നല്‍കാം. കായിക കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ റഷ്യയ്ക്ക് ഒളിംപ്ക്‌സ് അടക്കം പ്രധാന കായിക മത്സരങ്ങള്‍ നഷ്ടപ്പെടും.