https://www.deshabhimani.com/images/news/large/2019/12/223-835865.jpg

ശക്തമായ എതിര്‍പ്പിനിടെ പൗരത്വനിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

by

ന്യൂഡല്‍ഹി > അസാം, ത്രിപുര സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കെ ദേശീയ പൗരത്വനിയമ ഭേദഗതി ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ 293 പേര്‍ അനുകൂലിച്ചപ്പോള്‍ 82 പേര്‍ എതിര്‍ത്തു.

ഇന്നുച്ചയ്ക്ക് 3.30 നാണ് ബില്‍ അവരിപ്പിച്ചത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍,മുസ്ലീം ലീഗ്, എന്‍സിപി, ഡിഎംകെ തുടങ്ങിയ കക്ഷികള്‍ ബില്ലിനെ എതിര്‍ത്തു. ശിവസേന, ബിജെഡി, ടിഡിപി എന്നി കക്ഷികളാണ് ബില്ലിനെ അനുകൂലിച്ചത്.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് മതപീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മതസ്ഥര്‍ക്ക് പൗരത്വം ഉറപ്പുനല്‍കുന്നതാണ് ബില്‍. സാമ്പത്തികപ്രതിസന്ധിയടക്കമുള്ള വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ച് വീണ്ടും വര്‍ഗീയധ്രുവീകരണം തീവ്രമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ അവതരിപ്പിച്ച ബില്‍ 2019 ഫെബ്രുവരിയില്‍ ലോക്സഭ പാസാക്കി. രാജ്യസഭ ബില്‍ പരിഗണിക്കും മുമ്പ് ലോക്സഭയുടെ കാലാവധി കഴിഞ്ഞു.

2016ലെ ബില്ലില്‍ മാറ്റംവരുത്തിയാണ് പുതിയ ബില്‍. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കന്‍ മേഖലകളെയും മറ്റ് സംസ്ഥാനക്കാര്‍ സന്ദര്‍ശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബില്ലില്‍നിന്ന് ഒഴിവാക്കി.