https://www.doolnews.com/assets/2019/12/russia-olympics-399x227.jpg

റഷ്യക്ക് കായികമത്സരങ്ങളില്‍ നിന്നു വിലക്ക്; ഒളിമ്പിക്‌സും ലോകകപ്പ് ഫുട്‌ബോളും നഷ്ടമാകും; കാരണം ഉത്തേജക മരുന്ന് ഉപയോഗം

by

ലൗസെയ്ന്‍: റഷ്യക്ക് അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ നിന്നു വിലക്ക്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (വാഡ) നാലുവര്‍ഷത്തേക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ അടുത്തവര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളിലും അതേവര്‍ഷം തന്നെ ബെയ്ജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലും റഷ്യക്കു പങ്കെടുക്കാനാകില്ല.

എന്നാല്‍ അടുത്തവര്‍ഷം നടക്കുന്ന യൂറോകപ്പില്‍ പങ്കെടുക്കാം. യൂറോപ്യന്‍ ഗവേണിങ് ബോഡിയായ യുവേഫയെ പ്രധാന സംഘടനയായി വാഡ അംഗീകരിച്ചിട്ടില്ലാത്തതിനാലാണ് ഈ ഇളവ് ലഭിച്ചത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസെയ്‌നില്‍ വെച്ച് വാഡയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഐകകണ്‌ഠേന ഈ തീരുമാനമെടുത്തത്. 21 ദിവസത്തിനകം റഷ്യക്ക് ഇതിനെതിരെ അപ്പീല്‍ നല്‍കാം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചാണു വിലക്ക്. റഷ്യയുടെ കായികതാരങ്ങള്‍ക്കു വ്യാപകമായി ഉത്തേജകമരുന്ന് നല്‍കുന്നുവെന്നു നേരത്തേ തെളിഞ്ഞിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ അന്വേഷണ സംഘത്തിനു നല്‍കിയ ലബോറട്ടറി ഡാറ്റയില്‍ റഷ്യ കൃത്രിമം നടത്തിയെന്നു കണ്ടെത്തിയിരുന്നു.

മോസ്‌കോ ലബോറട്ടറിയിലെ വിവിധ സെര്‍വറുകള്‍, ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവയില്‍ നിന്നായി കായികതാരങ്ങളുടെ 2,262 സാമ്പിളുകളാണ് വാഡ കണ്ടെടുത്തത്. അന്നുതന്നെ അതില്‍ ചില സംശയങ്ങളുണ്ടെന്ന് വാഡ പറഞ്ഞിരുന്നു.

വിലക്ക് മതിയാവില്ലെന്നായികുന്നു വാഡ വൈസ് പ്രസിഡന്റ് ലിന്‍ഡ ഹെല്ലെലാന്‍ഡ് നടത്തിയ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍പ് ഉത്തേജക മരുന്ന് ആരോപണം വന്നതിനെത്തുടര്‍ന്ന് 2018-ലെ വിന്റര്‍ ഒളിമ്പിക്‌സില്‍ നിന്ന് റഷ്യയെ പൂര്‍ണമായി വിലക്കിയിരുന്നു. ഒടുവില്‍, രാജ്യാന്തര ഫെഡറേഷനുകള്‍ നല്‍കിയ പ്രത്യേക ഇളവിലൂടെ 168 റഷ്യന്‍ അത്‌ലറ്റുകള്‍ മാത്രമാണു പങ്കെടുത്തത്.