ഹൈദരാബാദ് ഏറ്റുമുട്ടല്‍: പ്രതികളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് വീണ്ടും തെലങ്കാന ഹൈക്കോടതി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356966/hyderbad.jpg

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലെ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് വീണ്ടും തെലങ്കാന ഹൈക്കോടതി. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും.

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലക്കേസില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏട്ടംഗ സംഘമാണ് ഏറ്റുമുട്ടല്‍ കൊല അന്വേഷിക്കുന്നത്. രചകൊണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് എം ഭഗവതാണ് അന്വേഷണ സംഘത്തലവന്‍. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.