https://www.doolnews.com/assets/2019/12/shane1-399x227.jpg

'നമ്മുടെ ഭാഗം അവര്‍ കേള്‍ക്കില്ല, അവര്‍ക്ക് പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും'; നിര്‍മാതാക്കളുമായുള്ള ചര്‍ച്ചയെ കുറിച്ച് ഷെയ്ന്‍

by

തിരുവനന്തപുരം: നിര്‍മാതാക്കളുമായി നടക്കുന്ന ചര്‍ച്ചയെ കുറിച്ച് നടന്‍ ഷെയ്ന്‍ നിഗം. നമ്മുടെ ഭാഗത്തുനിന്നും പറയാനുള്ള കാര്യം അവര്‍ കേള്‍ക്കില്ലെന്നും അവര്‍ പറയുന്നതെല്ലാം നമ്മള്‍ കേട്ടുകൊള്ളണമെന്നുമായിരുന്നു ഷെയ്ന്‍ പറഞ്ഞത്.

നമ്മളെ അവിടെ കൊണ്ടുപോയി ഇരുത്തും. നമ്മുടെ സൈഡില്‍ നിന്ന് പറയാനുള്ളതൊന്നും കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും. അവര്‍ പറഞ്ഞതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം.

കൂടിപ്പോയാല്‍ അവര്‍ നിങ്ങളെ പ്രസ് മീറ്റില്‍ കാണുമ്പോള്‍ ഖേദം അറിയിക്കും. ഖേദം അറിയിച്ചിട്ട് എന്താ നടക്കുന്നത്?

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെറ്റില്‍ ചെന്നപ്പോള്‍ ഇത്തവണ എന്നെ ബുദ്ധിമുട്ടിച്ചത് നിര്‍മാതാവല്ല. ആ പടത്തിന്റെ ക്യാമറാമാനും ഡയരക്ടറും ആണ്. ഇതിനൊക്കെ എനിക്കും തെളിവുകളുണ്ട്. ഇതൊക്കെ എവിടെ വേണമെങ്കിലും പറയാന്‍ ഞാന്‍ തയ്യാറാണ്. – ഷെയ്ന്‍ പറഞ്ഞു.

അമ്മ സംഘടന ഒപ്പം നില്‍ക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായുമെന്നായിരുന്നു ഷെയിനിന്റെ മറുപടി. എന്റെ സംഘടനയല്ലേ തീര്‍ച്ചയായും അവര്‍ ഒപ്പം നില്‍ക്കും. ഉറപ്പായിട്ടും നില്‍ക്കും. – ഷെയിന്‍ നിഗം പറഞ്ഞു.

അതേസമയം ഷെയ്ന്‍ വിഷയത്തില്‍ ഫെഫ്ക്കയുടേയും അമ്മയുടേയും അനൗദ്യോഗിക ചര്‍ച്ചകള്‍ ഇന്ന് കൊച്ചിയില്‍ നടന്നു.
ബി. ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിഷയം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് വെയില്‍ ചിത്രത്തിന്റെ സംവിധായകന്‍ ശരത് മേനോന്‍ പറഞ്ഞു. ചിത്രത്തിന് വേണ്ടിയുള്ള ഡേറ്റ് ചാര്‍ട്ട് ശരത് ഫെഫ്ക്കയ്ക്ക് നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ ഡേറ്റ് ചാര്‍ട്ട് നല്‍കാന്‍ ശരത്തിനോട് ഫൈഫ്ക്കയും അമ്മയും ആവശ്യപ്പെട്ടിരുന്നു. അതേസമയം വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് ഇടവേള ബാബു പ്രതികരിച്ചത്.

നിര്‍മാതാക്കള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 22 ാം തിയതി അമ്മ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിരുന്നു. എന്നാല്‍ ഷെയിന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അതിന് മുന്‍പ് അവയ്‌ലൈബിള്‍ എക്‌സിക്യൂട്ടീവ് ചേരാനാണ് സംഘടനയുടെ തീരുമാനം. ഈ യോഗത്തില്‍ ഷെയ്‌നും പങ്കെടുക്കും.

സിനിമയില്‍ നിന്നു തന്നെ വിലക്കിയതു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഷെയ്ന്‍ പ്രതികരിച്ചിരുന്നു. എല്ലാ സമയത്തും ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ സമയത്തും ക്ഷമിക്കാനാകില്ല. കൊല്ലും എന്നു പറഞ്ഞിട്ടുപോലും ഞാന്‍ സിനിമ ചെയ്തു. എനിക്കെതിരെ വന്ന ആരോപണങ്ങള്‍ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഞാന്‍ സിനിമയില്‍ അഭനയിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. അവരാണു ഞാന്‍ സഹകരിക്കില്ല എന്നു പറഞ്ഞത്.

ഞാന്‍ മാനസികമായി ഒരുപാടു ബുദ്ധിമുട്ട് അനുഭവിച്ചു. എനിക്കു നീതി കിട്ടണം, അത്ര മാത്രമേയുള്ളൂ. മുടി വെട്ടിയതു പ്രതിഷേധമാണ്. എനിക്കിങ്ങനെ പ്രതികരിക്കാനേ അറിയൂ. ദൈവം സഹായിച്ചാല്‍ ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കും.- ഷെയ്ന്‍ പറഞ്ഞു.